കോട്ടയം: കോട്ടയം-കുമളി റോഡിലെ (എന്‍എച്ച് 183)അപകടവളവുകള്‍ നിവര്‍ത്താനുള്ള 200 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത് കേന്ദ്ര ഹൈവേ ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് മന്ത്രാലയത്തിന്റെ പരിഗണനയില്‍. അടുത്തമാസത്തോടെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അധികൃതര്‍. പദ്ധതിയുടെ നിര്മതിരൂപരേഖ കഴിഞ്ഞ ഒക്ടോബറിലാണ് സമര്‍പ്പിച്ചത്.
കോട്ടയം മുതല്‍ പൊന്‍കുന്നം വരെയുള്ള 25 കിലോമീറ്ററിനുള്ളില്‍ 42 അപകടവളവുകള്‍ ഉണ്ടെന്ന് ദേശീയപാത അധികൃതര്‍ കണ്ടെത്തിയിരുന്നു. മിക്ക വളവുകളും നിവര്‍ത്തുന്നതിനു സ്ഥലം ഏറ്റെടുക്കേണ്ടിവരും. 2005ല്‍ ദേശീയപാതയായി ഉയര്‍ത്തിയശേഷം കെകെ റോഡില്‍ ആകെ നടന്നത് ബിഎം ആന്‍ഡ് ബിസി ടാറിങ് മാത്രമാണ്. നാറ്റ്പാക് നടത്തിയ പഠനത്തില്‍ ജില്ലയിലെ 15 കേന്ദ്രങ്ങള്‍ അതീവ അപകട മേഖലയാണെന്നു കണ്ടെത്തിയിരുന്നു. എന്‍എച്ച് 183ലെ മൂന്നു കേന്ദ്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മണര്‍കാട്, വടവാതൂര്‍ മില്‍മ, മുണ്ടക്കയം ചിറ്റടി അട്ടിവളവ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവ. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായതും മരണങ്ങള് ഉണ്ടായതും കണക്കാക്കിയാണ് അപകടമേഖലയെ കണ്ടെത്തിയത്. കഞ്ഞിക്കുഴി പാലം, കളത്തിപ്പടി ജങ്ഷന്, മാധവന്‍പടി, ഐരാറ്റുനട, മണര്‍കാട്, മാരുതി ജങ്ഷന്, പോലീസ് സ്റ്റേഷനു സമീപം, എരുമപ്പെട്ടി, ആറാം മൈല്‍, ഇല്ലിവളവ്, അണ്ണാടിവയല്‍ വളവ്, അണ്ണാടിവയല്‍ ജങ്ഷന്, ഏഴാം മൈല്‍, കല്ലുപാലം വളവ്, സെന്റ് സൈമണ്‍സ് യാക്കോബായ പള്ളിക്കു മുന്പിലെ വളവ്, ആര്‍ഐടി ജങ്ഷന്, വട്ടമലപ്പടി, കാളച്ചന്ത, ചേന്നമ്പള്ളി, കോത്തല കുരിശുവളവ്, മണ്ണാത്തിപ്പാറ, പുളിക്കല്‍ക്കവല, ചെല്ലിമറ്റം വളവ്, നെടുമാവ്, കൊടുങ്ങൂര്‍, വാഴൂര്‍ വളവ്, ചെങ്കല്‍പള്ളി വളവ് എന്നിവയാണ് പ്രധാനമായും അപകടം ഉണ്ടാകുന്ന വളവുകള്‍.
പൊന്‍കുന്നം പത്തൊന്‍പതാം മൈല്‍ മുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ 14 കൊടുംവളവുകളാണുള്ളത്. ഈ വളവുകളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊടുംവളവുകളില്‍ അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
ദേശീയപാതയിലെ അപകടവളവുകള്‍ നിവര്ത്തുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തും.ഇതിനായി കേന്ദ്ര റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് പ്രത്യേക തുക അനുവദിക്കും. രാത്രിയാത്ര കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: