കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിന്റെ പ്രധാന ചടങ്ങായ കപ്പല്പ്രദക്ഷിണത്തിന് വിശ്വാസസാഗരമെത്തി. ആടിയുലയുന്ന കപ്പലിലേക്കും തിരുസ്വരൂപങ്ങളിലേക്കും തളിര്‍വെറ്റിലയും നാണയത്തുട്ടുകളും സമര്‍പ്പിച്ച് വിശ്വാസികള്‍ തങ്ങളുടെ വേദനയും യാതനകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. നൂറുകണക്കായ കടപ്പൂര് നിവാസികള്‍ കരങ്ങള്‍ കൊണ്ട് ഒരേ വേഗത്തിലും താളത്തിലും കപ്പല്‍ ഉയര്‍ത്തി താഴ്ത്തിയപ്പോള്‍ ആത്മീയതയുടെ പ്രഭാപൂരമാണ് ഉണ്ടായത്. കപ്പല്‍ വലിയപള്ളിയുടെ മുറ്റം കടന്ന് കുരിശിന് തൊട്ടിയില്‍ എത്തിയപ്പോള്‍ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ഗജവീരന് കല്‍ക്കുരിശിനെ വണങ്ങി. പിന്നാലെ കപ്പലും കല്‍ക്കുരിശിനെ വണങ്ങി യാത്ര തുടരുന്നുതിനിടെ ചാഞ്ഞും ചെരിഞ്ഞും ആടിയുലഞ്ഞപ്പോള്‍ മറ്റൊരു കടല്‍ക്ഷോഭമാണ് ഭക്തമനസുകളിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് കടല്‍ക്ഷോഭത്തിന് കാരണക്കാരനായ യോനാ പ്രവാചകനെ ജനസാഗരത്തിലേക്ക് വലിച്ചെറിയുന്നതോടെ കപ്പല്‍ ശാന്തമായി. തുടര്‍ന്ന് കുരിശും തൊട്ടിയിലെ പടവുകള്‍ ഓരോന്നായി കയറി പള്ളി മുറ്റത്ത് എത്തി തിരികെ പള്ളിയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: