മട്ടാഞ്ചേരി: ഒരു മാസത്തിനിടെ കൊച്ചി സന്ദര്‍ശിച്ചത് മൂന്ന് രാജ്യങ്ങളിലെ നാവികസേനാംഗങ്ങള്‍. ശ്രീലങ്ക, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ നാവികസേനാസംഘങ്ങളാണ് കൊച്ചിയിലെ ദക്ഷിണ നാവിക സേനാ കേന്ദ്രം സന്ദര്‍ശിച്ചത്. തീരദേശ- സമുദ്ര മേഖലയിലെ പ്രതിരോധ സഹകരണമാണ് ലക്ഷ്യം. സന്ദര്‍ശക സംഘങ്ങളുമായി ദക്ഷിണ നാവിക കേന്ദ്രം വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വേ ചര്‍ച്ച നടത്തി.
ശ്രീലങ്കന്‍ നാവികസേനാ തലവന്‍ കമാന്‍ഡര്‍ സിരിമേ വന്‍ രണസിംഗേ 2017 ഡിസംബര്‍ 26 ന് കൊച്ചി നാവിക കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. പ്രതിരോധ സഹകരണത്തോടൊപ്പം ശ്രീലങ്കന്‍ നാവികരുടെ പരിശീലനവും ചര്‍ച്ചയായി. ഇതിനു പിന്നാലെയാണ് ശ്രീലങ്കന്‍ നാവികസംഘം കൊച്ചിയിലെത്തിയത്. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി കപില വൈദ്യനാഥന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് എത്തിയത്.
ആസ്ട്രേലിയന്‍ നാവികസേന വൈസ് അഡ്മിറല്‍ തിമോത്തി ഡബ്ല്യു. ബാരറ്റിന്റെ നേതൃത്വത്തിലാണ് റോയല്‍ ആസ്ട്രേലിയന്‍ നാവികസേനാ സംഘമെത്തിയത്. ഏഴിമല, മുംബൈ കേന്ദ്രങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂര്‍ നാവികസേനാ സംഘം തിങ്കളാഴ്ച കൊച്ചി നാവിക കേന്ദ്രത്തിലെത്തി. ഫോര്‍ട്ടുകൊച്ചി, എറണാകുളം നഗരം, മ്യൂസിയങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കും. വ്യാഴാഴ്ച തായ്ലന്ഡിലേയ്ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: