തിരുവില്വാമല: തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമാകും പ്രശസ്തമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക എന്ന് അധികൃതര്‍ അറിയിച്ചു. തന്ത്രിയുടെ അനുമതി തേടിയ ശേഷമാണു ഈ തീരുമാനമെടുത്തതെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു. അതുവരെ പൂജകളുണ്ടാകില്ല. നട തുറന്നാല്‍ മലര്‍നിവേദ്യം നടക്കും. തുടര്‍ന്നു ദര്‍ശനത്തിനു നിയന്ത്രണമുണ്ടാകില്ലെന്നു ക്ഷേത്രം അധികൃതര്‍ അറിയിച്ചു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ക്ഷേത്രം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
തീപിടിത്തത്തില്‍ വടക്കുകിഴക്കേ ചുറ്റമ്പലം പൂര്‍ണമായി കത്തിനശിച്ചു. ശ്രീകോവിലിലേക്കു തീ പടര്‍ന്നില്ല. ചൊവ്വ രാത്രി എട്ടു മണിയോടെയാണു ക്ഷേത്രത്തില്‍ തീ ഉയരുന്നതു കണ്ടത്. രാത്രി പതിനൊന്നരയോടെയാണു തീയണച്ചത്. ആര്‍ക്കും പരുക്കില്ല. ദേവസ്വം ഓഫിസും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ചുറ്റുവിളക്കില്‍ നിന്നാണു തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം.
പരിസരത്തെ ഒരു കച്ചവടക്കാരനാണ് തീ ആദ്യം കണ്ടത്. നാട്ടുകാര്‍ ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ചുറ്റമ്പലത്തിനു മുകളിലേക്കു തീ പടര്‍ന്നതോടെ അതിന് സാധിച്ചില്ല. ഒരു മണിക്കൂറിനുശേഷമാണു ഫയര്‍ഫോഴ്സ് എത്തിയത്. തീ പടര്‍ന്നതിനെത്തുടര്‍ന്നു ക്ഷേത്രത്തിനകത്തു പ്രവേശിക്കാന്‍ പ്രയാസം നേരിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ക്ഷേത്രത്തിനടുത്ത് വെള്ളം ലഭ്യമല്ലാതിരുന്നതും വൈദ്യുതി നിലച്ചതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: