തിരുവനന്തപുരം: സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നിയമ നടപടിക്ക് ബിനോയ് കോടിയേരി വിധേയനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനെതിരായ ആരോപണത്തില്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്ക് മകന് തന്നെ മറുപടി നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. നിലവില്‍ അവന്റെ പേരില്‍ കേസൊന്നും ഇല്ല. സിപിഎമ്മിനെതിരേ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും കോടിയേരി പറഞ്ഞു.
എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. സംഭവത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തുകയായിരുന്നു.
എന്നാല്‍ ഇത് പാര്‍ട്ടിക്കെതിരായ ആരോപണമല്ലെന്നും സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്ന് പറയുന്നതിലൂടെ ഇത് പാര്‍ട്ടിക്കാര്യമല്ലെന്ന് കൂടി വരുത്തിതീര്‍ക്കുകയാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: