പേട്ട: ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് തൊഴിലാളിസമൂഹം തളളിക്കളഞ്ഞു. പതിവുപോലെ ഇന്നലെയും കെട്ടിടനിര്‍മാണ വ്യവസായമേഖലകളില്‍ തൊഴിലാളികള്‍ പണിയെടുത്തു. ടാക്സിസര്‍വീസുകള്‍ നടത്തുന്ന ആട്ടോറിക്ഷയും കാറുകളും പണിമുടക്ക് അവഗണിച്ച് നിരത്തിലോടി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു ബിഎംഎസ് ഒഴികെയുളള ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രാവിലെയോടെ കെഎസ്ആര്‍ടിസി ഒഴികെയുളള സ്വകാര്യവാഹനങ്ങളുടെ വന്‍തിരക്കാണനുഭവപ്പെട്ടത്. തലസ്ഥാനത്തെ പ്രമുഖ വ്യവസായശാലയായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ പണിമുടക്കിന് ആഹ്വാനംചെയ്ത ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളുള്‍പ്പെടെ പതിവുപോലെ ജോലിക്ക് പ്രവേശിച്ചു. ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലും തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടില്ല. ഐടി സ്ഥാപനങ്ങളായ ടെക്നോപാര്‍ക്കിലും ഇന്‍ഫോസിസിലും പണിമുടക്ക് ബാധിച്ചില്ല. കൊച്ചുവേളി റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെ പണിമുടക്ക് ബാധിച്ചില്ല. തീവണ്ടിവരുന്ന സമയങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകും. പണിമുടക്ക് മുന്നില്‍ക്കണ്ട് സ്വകാര്യവാഹനങ്ങളും ആട്ടോറിക്ഷകളും യാത്രക്കാരെ യഥാസ്ഥാനത്ത് കൊണ്ടെത്തിക്കുന്നതില്‍ സജീവമായി. ചിലര്‍ക്ക് ഇരുചക്രവാഹനങ്ങളും തുണയായി. പേട്ട, ചാക്ക തുടങ്ങി തീരപ്രദേശങ്ങളിലെയും ഈഞ്ചയ്ക്കല്‍, കഴക്കൂട്ടം ബസ് സ്റ്റോപ്പുകളില്‍ എത്തിയവരുടെ എണ്ണം പതിവിലും കുറവായിരുന്നു. ഇന്ധനവിലവര്‍ധനവ് തടയാന്‍ സംസ്ഥാനസര്‍ക്കാരിന് ഇടപെടാമെന്നിരിക്കേ ട്രേഡ് യൂണിയനുകളിലൂടെ ജനജീവിതം പ്രതിസന്ധിയിലാക്കി ജനങ്ങളെ കേന്ദ്രസര്ക്കാരിനെതിരാക്കാമെന്ന അജണ്ടയായിരുന്നു പണിമുടക്കിന് പിന്നിലെന്ന നഗരത്തില്‍ ഓടിയ ആട്ടോറിക്ഷ തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: