കണ്ണൂര്‍: കേരള മാതൃകയില്‍ അധികാര വികേന്ദ്രീകരണം കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുവേണ്ടി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം രൂപം നല്കിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്രസിംഗ് തോമറിന് കൈമാറി. റിട്ട.ഗ്രാമവികസന വകുപ്പ് സെക്രട്ടറി മീനാക്ഷി സുന്ദരം ചെയര്‍മാനായ കമ്മറ്റിയില്‍ കില മുന്‍ ഡയറക്ടര്‍ ഡോ.പി.പി.ബാലന്, ജോയന്റ് സെക്രട്ടറി ഡി.കെ.ശര്‍മ്മ എന്നിവര്‍ അംഗങ്ങളാണ്.
കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹിയും പോണ്ടിച്ചേരിയും ഒഴികെ മറ്റെവിടെയും നിയമനിര്‍മ്മാണ സഭകളില്ല. ലെഫ്.ഗവര്‍ണര്‍ അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നിവരാണ് ഈ പ്രദേശങ്ങളില്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവയെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പലയിടത്തും നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ അധികാരമോ ഫണ്ടോ ഉദേ്യാഗസ്ഥ പുനര്‍വിന്യാസമോ കാര്യമായി നടത്തിയിട്ടില്ല. കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും 14-ാം ധനകാര്യകമ്മീഷന് ശുപാര്‍ശയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ വികസന പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍, ഡിയു, നഗര്‍ ഹവേലി, ലക്ഷദ്വീപ്, ചണ്ഡിഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയില്‍ ഇത്തരം വികസന പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് കമ്മറ്റി രൂപീകരിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കിയ കേരളത്തിന്റെ മാതൃക പ്രാദേശിക മാറ്റങ്ങളോടെ സ്വീകരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഗ്രാമസഭകള്‍ ചേര്‍ന്നുള്ള പദ്ധതി ആസൂത്രണ രീതിക്കാണ് ഇവിടെയും മുന്‍ഗണനയെന്ന് വിദഗ്ധ സമിതി അംഗം പി.പി.ബാലന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: