കണ്ണൂര്‍: കാനാമ്പുഴയുടെ വൃഷ്ടിപ്രദേശം ഹരിതാഭമാക്കുന്നതിന് ഹരിതകേരളം മിഷന് പദ്ധതി തയാറാക്കുന്നു. മണ്ണ്, ജലസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചാണ് കാനാമ്പുഴയുടെ വൃഷ്ടി പ്രദേശത്ത് മണ്ണ്-ജലസംരക്ഷണവും നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാനും തയാറാക്കി പദ്ധതി നിര്‍വഹണം നടത്തുന്നത്.
നേരത്തെ, ജലവിഭവ വകുപ്പ് തയാറാക്കിയതും സര്‍ക്കാറിന്റെ പരിഗണനയിലുള്ളതുമായ 45.50 കോടി രൂപയുടെ പദ്ധതിക്ക് പുറമേയാണ് കാനാമ്പുഴയുടെ വൃഷ്ടി പ്രദേശത്ത് സമഗ്ര കാര്‍ഷിക, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി കൊല്ലം ചടയമംഗലത്തെ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മുതല്‍ കാനാമ്പുഴ അതീജിവന സമിതി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി മണ്ണ്, ജല സംരക്ഷണ വകുപ്പ് ശില്പശാലയും ഫീല്‍ഡ് സന്ദര്‍ശന പഠന പരിപാടിയും സംഘടിപ്പിക്കും.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചെയര്‍മാനായ ‘കണ്ണൂര്‍ കാലത്തിനൊപ്പം’ സമിതി യോഗത്തില്‍ കണ്‍വീനര്‍ എന്‍. ചന്ദ്രന് പരിപാടി വിശദീകരിച്ചു. കൗണ്‍സിലര്‍ എന്‍.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ ഓഫീസര്‍ എന്‍.പ്രകാശന്, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു.ബാബുഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: