പേട്ട: ആനയറ കല്ലുംമൂട് പോറ്റിവിളാകം വിഷ്ണുക്ഷേത്രത്തിലെ പൂജ മുടങ്ങി. ക്ഷേത്ര ഉത്സവനടത്തിപ്പില്‍ ആചാരപ്രകാരം കൊടിയുയര്ത്തണമെന്ന ക്ഷേത്രകുടുംബക്കാരുടെ ആവശ്യത്തെ തുടര്‍ന്നുളള പ്രശ്നങ്ങളിലാണ് ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിലെ പൂജമുടക്കി നട അടച്ചിരിക്കുന്നത്. ഇതോടെ കുടുംബക്കാരുടെയിടയില് വ്യാപക പ്രതിഷധമുയര്ന്നിരിക്കുകയാണ്.
നൂറുവര്‍ഷത്തിലേറെ പഴക്കമുളള പോറ്റിവിളാകം വിഷ്ണുക്ഷേത്രം കല്ലുംമൂടിലെ കുടുംബക്കാരുടെ കുടുംബക്ഷേത്രമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് കുടുംബത്തിലെ ചില കമ്മ്യൂണിസ്റ്റുകാര്‍ ഒത്തുകൂടി ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം കയ്യടക്കുകയായിരുന്നു. പതിനാറ് അംഗങ്ങളുളള ട്രസ്റ്റ് ഏഴുപേരില്‍ ഒതുങ്ങിയതോടെ പരമ്പരാഗതമായി നടത്തിവന്നിരുന്ന ക്ഷേത്രആചാരങ്ങളെ അട്ടിമറിക്കുകയായിരുന്നുവെന്ന് മറ്റു കുടുബക്കാര്‍ പറയുന്നു.
കൊടിയേറ്റ് ഉത്സവം നടത്തിവന്നിരുന്ന ക്ഷേത്രത്തില്‍ പാര്‍ട്ടി അജണ്ടയില്‍ അത് ഒഴിവാക്കി ഉത്സവം പ്രഹസനമാക്കാന്‍ ശ്രമിച്ചതോടെ കുടുബക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുളള അന്നദാനത്തിനിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് പിന്നില്‍ ട്രസ്റ്റിലെ ചില അംഗങ്ങളുടെ ഇടപെടലുണ്ടെന്നാണ് ആരോപണം. ക്ഷേത്രട്രസ്റ്റില്‍ എല്ലാ കുടുംബക്കാരെയും അംഗങ്ങളാക്കണമെന്ന ആവശ്യം സംബന്ധിച്ച കേസ് കോടതി പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് നിലവിലെ ട്രസ്റ്റ് അംഗങ്ങള്‍ ഒരുങ്ങിയിരിക്കുന്നതെന്നും കുടുംബക്കാര് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: