തുറവൂര്‍: വാഹനങ്ങളുടെ തിങ്ങി ഞെരുങ്ങിയുള്ള യാത്രയില്‍ നിന്ന് മോചനം തേടാതെ തുറവൂര്‍ – പമ്പ റോഡ്. റോഡിന് വീതി കൂട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ട് നാളുകളായെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.
റോഡിന് വീതിയില്ലാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കാല്‍നടയാത്രക്കാരാണ്. റോഡിലൂടെ തിങ്ങി നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന് പണയം വച്ചാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്.
റോഡിന്റെ വീതിക്കുറവ് കാരണം വാഹനാപകടങ്ങളും ഇവിടെ പതിവാണ് . കഴിഞ്ഞ ദിവസം ബൈക്ക് പോസ്റ്റിലിടിച്ച് ഒരു യുവാവ് മരിച്ചതാണ് അവസാനത്തെ അപകടം. തുറവൂര്‍ കവല മുതല്‍ മാക്കേക്കടവ് വരെയുള്ള റോഡിന് 5.5 മീറ്റര്‍ വീതിയുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ചിലയിടങ്ങളില്‍ വീതി നാല് മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. റോഡിന്റെ സ്ഥലങ്ങള്‍ ചിലര്‍ കൈയേറിയതാണ് ഇവിടങ്ങളില്‍ വീതി കുറയാന്‍ കാരണം. നിലവില്‍ മാക്കേക്കടവ് വരെയാണ് റോഡ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാക്കേക്കടവ്- നേരെക്കടവ് പാലം പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോട്ടയം ജില്ലയിലെ റോഡ് പണികള്‍ ആരംഭിക്കുകയുള്ളൂ.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങള്‍ ഉടനെ ഏറ്റെടുത്ത് വീതി കൂട്ടിയാല്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുകയുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് കൈയേറിയവരും ഭരണപക്ഷ രാഷ്ട്രീയക്കാരുമായുള്ള ഒത്തുകളി മൂലമാണ് റോഡ് വികസനം വൈകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: