അഥര്‍വ്വ വേദത്തിലുള്പ്പെട്ട ഉപനിഷത്താണ് മുണ്ഡകോപനിഷത്ത്. മുടി കളയുക എന്നര്‍ത്ഥം വരുന്ന ‘മുഡി’ ധാതുവില്‍നിന്നാണ് മുണ്ഡകം എന്ന വാക്കുണ്ടായത്. തലമുടി വടിച്ചുകളയുന്നതിന് തലമുണ്ഡനം ചെയ്യുക എന്ന് പറയാറുണ്ട്. മുണ്ഡകം എന്നാല്‍ ‘കത്തി’ എന്നും ‘തലമുണ്ഡനം ചെയ്തവന്’ എന്നും അര്‍ത്ഥം പറയാം. മൂര്‍ച്ചയുള്ള ക്ഷൗരക്കത്തികൊണ്ട് വളരെ എളുപ്പത്തില്‍ മുടി പൂര്‍ണമായും വടിച്ചു കളയാം എന്നതുപോലെ മുണ്ഡകോപനിഷത്തിലെ ഉപദേശങ്ങള്‍ അജ്ഞാനത്തേയും തെറ്റിദ്ധാരണകളേയും നല്ലപോലെ ഇല്ലാതാക്കും. അതിനാല്‍ മുണ്ഡകോപനിഷത്ത് എന്നുവിളിക്കുന്നു. തല മുണ്ഡനം ചെയ്തവന് എന്ന് വിശേഷിപ്പിക്കുന്നത് ബ്രഹ്മവിദ്യയും ആത്മജ്ഞാനവും നേടാന്‍ ജീവിതം ഉഴിഞ്ഞുവച്ചവരെയാണ്. മുണ്ഡകോപനിഷത്ത് പഠിക്കാന്‍ ഇത്തരം സമര്‍പ്പണമുള്ളവരാണ് അധികാരികള്‍.
ഈ ഉപനിഷത്തിലെ ഓരോ ഭാഗത്തിനും മുണ്ഡകങ്ങള്‍ എന്നാണ് പേര്. അപ്രകാരം മൂന്ന് മുണ്ഡകങ്ങളിലായി രണ്ട് ഖണ്ഡങ്ങള്‍ വീതമുണ്ട്. ആകെ 65 മന്ത്രങ്ങളും ഉണ്ട്.
ഗൃഹസ്ഥനായ ശൗനകന്, അംഗിരസ്സ് ഋഷിയുടെ അടുത്തെത്തി വളരെ ശ്രദ്ധയോടും വിനയത്തോടും തന്റെ സംശയങ്ങള്‍ ചോദിക്കുന്നതും അതിനുള്ള മറുപടിയുമാണ് മുണ്ഡകോപനിഷത്തില്‍. വളരെ വിദ്വാനായ അംഗിരസ്സ് ബ്രഹ്മതത്ത്വത്തെ നന്നായി ഇവിടെ വിവരിക്കുന്നു. ‘ഏതൊന്നിനെ അറിഞ്ഞാലാണ് എല്ലാം അറിഞ്ഞതായിത്തീരുന്നത്? എന്ന ചോദ്യത്തിനും അതുമായിബന്ധപ്പെട്ട് വരാവുന്ന ഉപചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്കുന്നു ഇവിടെ.
ഒന്നാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തില്‍ അറിവിനെ രണ്ടായി തരംതിരിച്ച് പറഞ്ഞിരിക്കുന്നു. 1. പരവിദ്യ 2. അപരവിദ്യ. വേദങ്ങളും വേദാംഗങ്ങളുമെല്ലാം അപരവിദ്യയാണ്. കര്‍മ്മകാണ്ഡമാണ് ഇതിലെ വിഷയം. അവ നമുക്ക് സുഖഭോഗങ്ങളെ തരും. എന്നും എങ്ങും നിറഞ്ഞിരിക്കുന്ന പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതാണ് പരവിദ്യ. പരമായത് എന്നാല്‍ ശ്രേഷ്ഠമായത്. പരമാത്മാവില്‍നിന്ന് ഈ പ്രപഞ്ചം എങ്ങനെ ഉണ്ടാകുന്നുവെന്ന് വിവിധ ഉദാഹരണങ്ങളെക്കൊണ്ട് വിവരിക്കുന്നു.
രണ്ടാം ഖണ്ഡത്തില്‍ വൈ ദിക കര്‍മ്മങ്ങളെപ്പറ്റി പറയുന്നു. കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന സ്വര്ഗ്ഗാദിലോകങ്ങളെ വിവരിച്ച് അവ എക്കാലത്തേക്കും കിട്ടുന്നതല്ലെന്നും തിരിച്ചുവരേണ്ടിവരുമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സംസാരത്തെ കടക്കാന്‍ കര്‍മ്മംകൊണ്ട് കഴിയില്ല. തപസ്സ്, വൈരാഗ്യം, ശമം, ദമം എന്നിവയുള്ള സാധകന് ഗുരുപദേശം നേടി ആത്മസാക്ഷാത്കാര കൈവരിക്കാമെന്ന് ഇവിടെ ഉറപ്പുനല്‍കുന്നു.
രണ്ടാം മുണ്ഡകോപനിഷത്തിലെ ഒന്നാം ഖണ്ഡം എല്ലാറ്റിനും മൂലമായത് ബ്രഹ്മമാണ് എന്ന് വര്‍ണ്ണിക്കുന്നു. തീയില്‍ നിന്ന് തീപ്പൊരികള്‍ ഉണ്ടാകുന്നതുപോലെ എല്ലാം അക്ഷരപുരുഷനായ പരമാത്മാവില്‍ നിന്നും ഉണ്ടാകുന്നു. പരമാത്മാവിനെ സാക്ഷാത്കരിക്കുന്നയാളുടെ അവിദ്യാഗ്രന്ഥികള്‍ നശിക്കും. ഇതിലെ രണ്ടാം ഖണ്ഡം പ്രണവോപാസനകൊണ്ട് തന്നില്‍തന്നെ പരമാത്മാവിനെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നു. ഇതുമൂലം ഹൃദയഗ്രന്ഥി നാശവും കര്‍മ്മക്ഷയവും മുക്തിയും ലഭിക്കും. തേജോഗോളങ്ങള്ക്കും പ്രകാശമായ ബ്രഹ്മത്തെ അറിഞ്ഞ് അനുഭവമാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
മൂന്നാം മുണ്ഡകോപനിഷത്തിലെ ഒന്നാം ഖണ്ഡം ജീവാത്മാവിനേയും പരമാത്മാവിനേയും ഒരേ വൃക്ഷത്തിലെ രണ്ടുപക്ഷികളുടെ രൂപത്തിലുള്ള ഉപമയോടെ ചിത്രീകരിച്ചിരിക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ നാശമെന്നറിയാതെ വേറെ എന്ന് വിചാരിക്കുന്നത് അറിവില്ലായ്മ മൂലമാണ്. തിക്തഫലങ്ങളനുഭവിക്കുന്ന ജീവാത്മാവിന്, മുകളിലേക്ക് നോക്കി് അസംഗനായിരിക്കുന്ന പരമാത്മാവിനെ കാണുമ്പോള്‍ ബോധദയമുണ്ടാകുന്നു. താന്‍ വാസ്തവത്തില്‍ ആരാണെന്ന് തിരിച്ചറിയുന്നതോടെ മുക്തിയെ നേടുന്നു. ഇതിനുള്ള മാര്‍ഗ്ഗങ്ങളും നിയമങ്ങളും ഇവിടെ വിസ്മരിക്കുന്നു. അവസാനത്തെ ഖണ്ഡത്തില്‍ ആത്മസാക്ഷാത്കാര ഫലങ്ങളെ വളരെ പ്രത്യേകതയോടെ അവതരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവ കേന്ദ്രവും പ്രകാശങ്ങളുടെ പ്രകാശവും ഉണ്മയും ആയുള്ള ആത്മതത്വത്തെ അറിഞ്ഞാല്‍ എല്ലാം അറിയാന്‍ കഴിയും.
സാധനകൊണ്ട് മനഃശുദ്ധി നേടിയയാള്‍ക്ക് ജ്ഞാനമുണ്ടാകും. ബുദ്ധി, യുക്തി എന്നിവ കൊണ്ടാവില്ല. ബലഹീനനും അലസനും കിട്ടില്ല. ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരും. സാധനകള്‍ അനുഷ്ഠിക്കാത്തവരോ മനഃശുദ്ധി നേടാത്തവരോ ബ്രഹ്മജ്ഞാനത്തിന് മിനക്കേടേണ്ടതില്ല. മുണ്ഡകോപനിഷത്ത് ശ്രദ്ധയോടെ പഠിക്കുന്നവര്‍ക്ക് സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും മറികടന്ന് ഹൃദയഗ്രന്ഥികളെ അറുത്ത് അമൃതത്വത്തെ നേടാനാകും. നല്ല വൃത്തഭംഗിയുള്ളതിനാല് ഈണത്തിലും താളത്തിലും ചൊല്ലി ആസ്വദിക്കാവുന്നതുകൂടിയാണ് മുണ്ഡകം. സാധകര്‍ക്ക് ശ്രദ്ധയോടെ പഠിക്കാനും നിത്യപാരായാണത്തിനും സഹായിക്കുന്ന മുണ്ഡകോപനിഷത്ത് നമുക്ക് തുടര്‍ന്ന് വിചാരം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: