ചെറുപുഴ: ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യ പാടിയോട്ടുചാല്‍ ഗ്രാമത്തെയാകെ ദുഖത്തിലാഴ്ത്തി. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കുളങ്ങരവളപ്പില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണ് മരിച്ചത്.
ഇവരുടെ മകന് ജിതിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വീടിന് സമീപം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് പല രോടും ആവശ്യപ്പെട്ടിട്ടും ആരും സഹായിക്കാത്തതും കുടുംബത്തിന്റെ ഏക പ്രതീക്ഷയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്റെ വേര്‍പാട് താങ്ങാന്‍ കഴിയാത്തതും രാഘവനെ ഏറെ ദുഃഖിതനാക്കിയിരുന്നു. മകന്റെ മരണത്തിന് കാരണക്കാരായ കങ്കോല്‍ സ്വദേശിയെയും അയാളുടെ ബന്ധുവായ യുവതിയെയും ചില പോലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം കത്തുകളാണ് രാഘവന് എഴുതിവെച്ചത്. തങ്ങളുടെ കുടുംബത്തിന്റെ ഗതി ഇനിയൊരാള്‍ക്കും വരരുതെന്നും കത്തില്‍ സൂചനയുണ്ട്. മലയോരത്തെ മികച്ച ഹാന്‍ഡ്ബോള്‍ താരവും കാലിക്കറ്റ് സര്‍വ്വകലാശാലാ താരത്തെയുമാണ് കൂട്ട ആത്മഹത്യയില്പ്പെട്ട ഗോപികയുടെ മരണത്തോടെ നഷ്ടമായത്. കുടുംബത്തിന്റെ മരണമറിഞ്ഞതോടെ നാട്ടുകാര്‍ വീടിനു സമീപത്ത് തിങ്ങിനിറഞ്ഞു. ഇതോടെ ജനപ്രതിനിധികള്‍ ഇടപെട്ട് മൃതദേഹങ്ങള്‍ കാണാന്‍ അവസരമൊരുക്കി. മൃതദേഹങ്ങളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നത് പൊലിസും ജനപ്രതിനിധികളും തടയുകയും ചെയ്തു. മരണശേഷം തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പൊലിസ് അറിയിക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം ഗോപികയും ജീവനൊടുക്കിയത് കായികരംഗത്തിനും തീരാനഷ്ടമായി. വയക്കര ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഹാന്‍ഡ്ബോള്‍ ടീമിലൂടെ വളര്‍ന്ന് സംസ്ഥാന ജൂനിയര്‍ ടീമിലിടം നേടിയ ഗോപിക നിരവധി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇക്കഴിഞ്ഞ മാസം വയക്കരയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കണ്ണൂര്‍ ടീമിനെ വിജയത്തിലെത്തിച്ചതിലും ഗോപികയുടെ മികവുറ്റ പ്രകടനമുണ്ടായിരുന്നു. ഹാന്‍ഡ്ബോളിലെ മികച്ച പ്രകടനത്തിലൂടെ സ്പോര്‍ട്ട് സ്ക്വാട്ടയില് പ്രവേശനം നേടിയാണ് ഗോപിക തൃശൂരിലെ വിമല കോളജില്‍ ഡിഗ്രിക്ക് പ്രവേശനം നേടിയത്. ജലന്ധറില്‍ നടന്ന അന്തര്സര്വ്വകലാശാമീറ്റില് ഹാന്‍ഡ് ബോളില്കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു.
സഹോദരന് ജിതിന്റെ മരണശേഷം കോളേജിലേക്ക് തിരികെ പോയ ഗോപിക കഴിഞ്ഞദിവസമാണ് ചന്ദ്രവയലിലെ വീട്ടില്‍ തിരിച്ചെത്തിയത്. ദേശീയ താരവും സംസ്ഥാടീമിലെ അംഗവുമായ ഗോപിക ആറാം ക്ലാസ് മുതല്‍ വയക്കര ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക താരമായിരുന്നു. വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് രാവിലെ പതിനൊന്നോടെ അയല്‍വാസികളെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നംഗ കുടുംബം ജീവനൊടുക്കിയതറിഞ്ഞ് നിരവധി പേരാണ് ചന്ദ്രവയലിലെ വീട്ടിലെത്തിയത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, വൈസ് പ്രസിഡന്റ് പി.പ്രകാശന്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി.തമ്പാന് തുടങ്ങിയവരും നിരവധി ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: