ഇരിട്ടി: അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ഇരിട്ടി കൈരാതി കിരാതക്ഷേത്ര മഹോത്സവത്തിന് കലവറ നിറക്കല്‍ ഘോഷയാത്രയോടെ തുടക്കമായി. പയഞ്ചേരി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മാതൃസമിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
ഇന്ന് ഉച്ചക്ക് 2 മണിക്ക് കൈരാതി അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സും വൈകുന്നേരം 4 മണിക്ക് മോഹനകാഴ്ച വരവും നടക്കും. കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കുന്ന കാഴ്ചക്കുലകളുമായുള്ള മോഹനക്കാഴ്ച വാദ്യമേളം, താലപ്പൊലി, കലാപ്രദര്‍ശനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് കലാപ്രതിഭാസംഗമം നടക്കും.
26 ന് രാവിലെ 11 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സില്‍ പട്ടാന്നൂര്‍ ഉണ്ണികൃഷ്ണ വാര്യര്‍ പ്രഭാഷണം നടത്തും. കെ.എ.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണിക്ക് പയഞ്ചേരി കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഇളനീര്‍കാവ് ഘോഷയാത്ര 6 .30 തോടെ ക്ഷേത്രത്തിലെത്തി ഇളനീര്‍കാവ് സമര്‍പ്പിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഭരതശ്രീ കലാക്ഷേത്രം അവതരിപ്പിക്കുന്ന ശ്രീരാമചരിതം നൃത്തശില്പം അരങ്ങേറും.
നാഗപ്രതിഷ്ഠാദിനമായ 27 ന് പാമ്പുമേക്കാട്ട് തന്ത്രി ബ്രഹ്മശ്രീ ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. ഉത്സവത്തിന്റെ സമാപനദിനവും പ്രതിഷ്ഠാദിനവുമായ 28 ന് രാവിലെ 11 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി അദ്ധ്യക്ഷത വഹിക്കും. പ്രവീണ്കോടോത്ത് പ്രഭാഷണം നടത്തും. വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.പി.രാജേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡന്റ് പി.കരുണാകരന് അദ്ധ്യക്ഷത വഹിക്കും. എന്‍.വി.പ്രജിത്ത് പ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് മഹാരഥി സൈന്ധവന് നാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: