ഇരിട്ടി: പുറമേനിന്നും ഭിക്ഷതേടി ഇരിട്ടി ടൗണിലെത്തുന്ന ഭിക്ഷാടകര്‍ക്ക് ഇനി മുതല്‍ ഭിക്ഷ നല്‍കില്ലെന്ന് പ്രഖ്യാപിച്ച് ഇരിട്ടി പുതിയ സ്റ്റാന്റിലെ വ്യാപാരികള്‍. ഭിക്ഷാടന മാഫിയകള്‍ നയിക്കുന്നവരാണ് ഭിക്ഷാടകരില്‍ ഏറെപ്പേരും എന്ന തിരിച്ചറിവാണ് ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.
പുതിയ സ്റ്റാന്റിലെ 110 വ്യാപാരികളാണ് ഈ തീരുമാനമെടുത്ത് മുന്നോട്ടു വന്നത്. ഇതിനായി പ്രത്യേക പോസ്റ്ററുകളും തയാറാക്കി ഇവര്‍ കടകളില്‍ തൂക്കുവാനും തീരുമാനിച്ചു. കടകളില്‍ പോസ്റ്റര്‍ തൂക്കുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ പി.സി.സഞ്ജയ് കുമാര്‍ നിര്‍വഹിച്ചു.
ചെറിയ കുട്ടികളെയും വൃദ്ധരേയുമാണ് ഇത്തരം മാഫിയകള്‍ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. ഇത്തരക്കാര്‍ കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോയാണ് ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത് എന്ന വാര്‍ത്തകളും പതിവായി വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ടൗണില്‍ വിശന്നുവലഞ്ഞു വരുന്നവര്‍ക്കും മറ്റും സൗജന്യ ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്തു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: