ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നാലുദിവസത്തെ ഭാരത സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കാലാനുസൃതമല്ലാത്തതായി മാറിക്കഴിഞ്ഞ നെഹ്റൂവിയന്‍ വിദേശനയത്തിന്റെ അവസാന കെട്ടുപാടുകളില്‍നിന്നും ഇതോടെ മോദി ഇന്ത്യയെ സ്വതന്ത്രമാക്കിയിരിക്കുന്നു.
കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഇപ്പോഴാണുണ്ടായത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും കാല്പനിക ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ വിദേശനയ രൂപീകരണം നടത്തിയിരുന്ന രീതിക്ക് ഇതോടെ അവസാനം കുറിച്ചിരിക്കുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പര്യടന പരിപാടിയില്‍ മുംബൈയും ഉള്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ നിന്നാണ് അദ്ദേഹം സ്വദേശത്തേക്ക് പറന്നത്. മുംബൈ സന്ദര്‍ശനത്തിന് ഒരു വൈകാരികവശംകൂടിയുണ്ട്. അദ്ദേഹം ബോളിവുഡും സന്ദര്‍ശിച്ചിരുന്നു.
മുംബൈയിലെ ഷാബാദ് ഹൗസിലും അദ്ദേഹം എത്തി. മൊഷെ ഹോള്‍ട്ട്സ് ബര്‍ഗ് അദ്ദേഹത്തെ അവിടെ അനുഗമിച്ചിരുന്നു. 26/11 ഭീകരാക്രമണത്തില്‍ മൊഷെയുടെ മാതാപിതാക്കള്‍, റിപ്ക ഹോള്‍ട്ട്സ് ബര്‍ഗും ഗാവ്രിയേല്‍ ഹോള്‍ട്ട്സ്ബര്‍ഗും ബലിദാനികളായിരുന്നു. അന്ന് മോഷെക്കു രണ്ടുവയസ്സായിരുന്നു പ്രായം. ഇസ്രായേല്‍ പ്രധാനമന്ത്രിയും സന്ദര്‍ശനവേളയില്‍ മോഷെയുടെ അപ്പൂപ്പനും അമ്മൂമ്മയും കൂടെയുണ്ടായിരുന്നു.
നെതന്യാഹുവിന്റെ മുംബൈ ഷാബാദ് ഹൗസ് സന്ദര്‍ശനം ലോകത്തിനു നിശ്ശബ്ദമായി നല്കുന്ന ഒരു സന്ദേശമുണ്ട്. ഇന്ത്യയും ഇസ്രായേലും ദൈനംദിനം അഭിമുഖീകരിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചുള്ളതാണത്. ഇരു രാജ്യങ്ങളും ഏറെക്കാലമായി ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഇരകളാണ്. ഇസ്രായേലും ഇന്ത്യയും ഇസ്ലാമിക ഭീകരതയെ സധൈര്യം നേരിടുന്നുണ്ടെന്നു മാത്രമല്ല, ആഗോളതലത്തിലെ മുന്‍നിര രാജ്യങ്ങളായി മുന്നേറുകയും ചെയ്യുന്നുണ്ട്.
ആഗോള വിനോദ വ്യവസായ മേഖലയില്‍ ഇസ്രായേല്‍ ഒരു വിലക്ക് നേരിടുന്നുണ്ട്. അത് തുടങ്ങിയിട്ട് ഏകദേശം 13 വര്‍ഷമായി. ഏകദേശം 170 പാലസ്തീന് സിവില്‍ സൊസൈറ്റികളുടെ സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2005 ജൂലൈ ഒമ്പതിനാണ് ഇസ്രായേലിനെ സാമൂഹികമായി ബഹിഷ്കരിച്ച് നിയമവിരുദ്ധമായി ചിത്രീകരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തത്.
ഇസ്രായേലിനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുകയാണവരുടെ ലക്ഷ്യം. അതിന് പള്ളികളുടെയും എന്‍ജിഒകളുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ടെന്നാണ് സിവില്‍ സൊസൈറ്റികള്‍ അവകാശപ്പെടുന്നത്.
നെതന്യാഹുവും ഭാര്യ സാറയും ഇന്ത്യന്‍ സിനിമകളെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്. ജനുവരി 18 ന് മുംബൈയില്‍ അവര്‍ക്കായി പ്രത്യേകമൊരുക്കിയ പരിപാടിയായിരുന്നു. ‘ശാലോം ബോളിവുഡ്.’ അത് കേവലം വ്യക്തിപരമോ വിനോദപരമോ ആയിരുന്നില്ല. തങ്ങള്‍ നേരിടുന്ന ‘സാംസ്കാരിക ഒറ്റപ്പെടുത്തലി’നെ നേരിടുവാന്‍ ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്.
ഇന്ത്യയും ഇസ്രായേലും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ചരിത്രമുണ്ട്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ആ ബന്ധത്തെ കൂടുതല്‍ കരുത്തുറ്റതാക്കി. ആദ്യമായി ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചതും എന്‍ഡിഎ ഭരിക്കുമ്പോഴായിരുന്നു-2003 ല്‍ ഏരിയല്‍ ഷാരോണായിരുന്നു ഇന്ത്യ സന്ദര്‍ശിച്ചത്.
അദ്ദേഹത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ജി ഒരു സമ്മാനം നല്‍കിയിരുന്നു. ക്രിസ്തുവര്‍ഷം 379ല്‍ മലബാര്‍ തീരത്ത് കച്ചവടത്തിനു വന്ന ജൂതന്മാര്ക്ക് കൊടുങ്ങല്ലൂരിലെ തമ്പുരാക്കന്മാര് നല്കിയ ചെമ്പു പാത്രങ്ങളായിരുന്നു അത്. ആ ചെമ്പു പാത്രങ്ങളിലെ എഴുത്ത് ഇപ്രകാരമായിരുന്നു. ”അഞ്ചുവണ്ണമെന്ന ഗ്രാമം ആചന്ദ്ര താരം ജൂതന്മാര്ക്കും അവരുടെ സന്തതി പരമ്പരകള്‍ക്കും അവകാശപ്പെട്ടതായിരിക്കും.”
യൂറോപ്പിലെ ഓരോ നഗരങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ട ജൂതന്മാര്ക്ക് ആശ്രയം നല്കിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭാരതം അവര്‍ക്ക് അഭയമരുളി. അവര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള അവസരമൊരുക്കി. ആരാധനയ്ക്കായി സിനഗോഗുകളും നിര്‍മിച്ചു നല്കി.
തുറമുഖ നഗരമായ കൊച്ചിയില്‍ ഇന്നും പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഒരു സിനഗോഗ് ഇസ്രായേല്‍ രാജ്യം രൂപീകരിക്കപ്പെട്ട് ഒട്ടുമിക്ക ജൂതവംശജരും അങ്ങോട്ടു പോയ്ക്കഴിഞ്ഞിട്ടും ഇന്ത്യ-ഇസ്രായേല്‍ സൗഹൃദത്തിന്റെ അടയാളമായി ആ സിനഗോഗ് പരിലസിക്കുന്നു.
ഈ സിനഗോഗുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു വസ്തുത എന്തെന്നാല്‍ ഒരു ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നാണ് ഈ സിനഗോഗ് പണികഴിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. ഒരു ഹിന്ദു രാജാവ് തന്റെ ആരാധനാ കേന്ദ്രത്തോട് ചേര്‍ന്നുതന്നെ ജൂതമതസ്ഥന്റെ ആരാധനാ കേന്ദ്രത്തിനുള്ള അനുമതി നല്കി എന്ന വസ്തുത ഇന്നും ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികളെ അദ്ഭുതപ്പെടുത്താറുണ്ട്. ഇസ്രായേല്‍-ഇന്ത്യാ ബന്ധത്തില്‍ ഒരു അന്പതുവര്ഷത്തെ വിടവ് എങ്ങനെ സംഭവിച്ചു എന്നു പുതിയ തലമുറ അദ്ഭുതം കൂറുന്നുണ്ടാകും. നെഹ്റുവിയന്‍ നയമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ഇന്ത്യയിലെ മുസ്ലിങ്ങളുടെ വോട്ട് കോണ്‍ഗ്രസിനു കിട്ടുമെന്നുറപ്പാക്കാന്‍ മുസ്ലിം ലോകത്തോടു ചേര്‍ന്നുനിന്നുള്ള ഒരു വിദേശനയമാണ് നെഹ്റു പിന്തുടര്ന്നത്. ഇന്ത്യന്‍ പൗരന്മാരുടെ പാസ്പോര്‍ട്ട് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് അനുവദനീയമാക്കാതിരിക്കുന്നിടത്തോളമെത്തിയിരുന്നു ഈ നയം.
മുസ്ലിം വിദേശ രാജ്യങ്ങളോടും ഇന്ത്യന്‍ മുസ്ലിം വികാരത്തോടും അന്ന് ന്യൂദല്‍ഹി അത്രമാത്രം അടിമപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ ഇസ്രായേലിനോട് സൗഹൃദം പുലര്‍ത്തുന്നത് വളരെ മോശപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്ത് മറ്റൊരു യാത്രാമധ്യേ ഇന്ത്യയിലൂടെ കടന്നുപോകുകയായിരുന്ന അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയെ കാണാനും ഉപചാരമര്‍പ്പിക്കാനും ഒരുദ്യോഗസ്ഥനെ അയച്ചിരുന്നു. അതുപോലും ഇടതുപക്ഷവും കോണ്‍ഗ്രസും അടങ്ങുന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇസ്രായേല്‍ വിരുദ്ധ മുസ്ലിംരാജ്യങ്ങളിലെ പ്രധാനിയായ ഈജിപ്ത് ഇസ്രായേലിനെ അംഗീകരിക്കുകയും അവരുമായി സമാധാന ഉടമ്പടിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുപോലും ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഒരുക്കമായിരുന്നില്ല. നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായപ്പോള്‍ മാത്രമാണ് അതിനൊരു മാറ്റം വന്നത്. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മുന്‍കാല നിലപാടുകളിലും നയങ്ങളിലും മാറ്റം വരുത്തുകയും ഇസ്രായേലുമായി പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന ഇപ്പോള്‍ ആ ബന്ധം കൂടുതല്‍ സുഗമവും സുന്ദരവുമായി തീര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനുള്ള നന്ദി പ്രകടനം മാത്രമല്ല മറിച്ച് ഇന്ത്യ-ഇസ്രായേല്‍ സഹകരണം പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നതിന്റെ സൂചനയാണ്. ഇന്ത്യയുടെ സുരക്ഷ, വികസനം എന്നീ മേഖലകളില്‍ ഇസ്രായേല്‍ കൂടുതല്‍ പങ്കുവഹിക്കും.
ബന്ധം സുദൃഢമാകുന്നു എന്നത് ആലങ്കാരികമായി പറഞ്ഞതല്ല. അതിശയോക്തിയുമല്ല. ഏകദേശം 130 ഇസ്രായേലി വ്യവസായികളടങ്ങുന്ന സംഘത്തോടൊപ്പമാണ് നെതന്യാഹു ഇന്ത്യയില്‍ വിമാനമിറങ്ങിയത്. പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദഗ്ദ്ധരായ ഇസ്രായേല്‍ കമ്പനികളുടെയും, ജൂതന്മാര് നേതൃത്വം നല്കുന്ന അമേരിക്കന്‍ കമ്പനികളുടെയും പ്രതിനിധികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയില്‍ പ്രതിഭ തെളിയിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് ജൂതവംശജരാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.
ഇപ്പോള്‍ തന്നെ പ്രതിരോധം, കൃഷി എന്നീ മേഖലകളില്‍ ഇസ്രായേലി സാങ്കേതിക വിദ്യകള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഏതെല്ലാം പുതിയ മേഖലകളില്‍ ഇന്ത്യ-ഇസ്രായേല്‍ സഹകരണം നിലവില്‍ വരാന്‍ പോകുന്നു എന്ന കാര്യത്തില്‍ നമുക്ക് അറിവുകിട്ടും.
ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കുന്ന സാമ്പത്തിക ഉടമ്പടികള്‍ക്കപ്പുറം ഇരുവരുടെയും ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. അതിതാണ്- ഇരുവര്‍ക്കും ഭീകരന്മാരായ അയല്‍ക്കാരുണ്ട്. ഇസ്ലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഭീകരവാദം തിരിമുറിയാതെ ഉദ്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്ന അയല്‍ക്കാര്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: