കൊച്ചി: വീടുകളുടെ 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന കേരള മൈനര്‍ മിനറല്‍ കണ്സെഷന് ചട്ടത്തിലെ വ്യവസ്ഥ പൊതുതാല്‍പ്പര്യം മുന്നിറുത്തിയുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്വാറി പ്രവര്‍ത്തനത്തില്‍ എതിര്‍പ്പില്ലെന്ന വീട്ടുടമയുടെ സത്യവാങ്മൂലം കണക്കിലെടുത്ത് വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാവില്ല.
ക്വാറിക്ക് ജില്ലാ ജിയോളജിസ്റ്റ് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെ എറണാകുളം പച്ചാളം സ്വദേശിനി റോസ്ലിന്‍ഡ് ജോണ്‍ നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരിയുടെ ക്വാറി ഒരു വീടിന്റെ 50 മീറ്റര്‍ പരിധിക്കുള്ളിലാണെന്ന് വിലയിരുത്തി 2017 ഒക്ടോബര്‍ മൂന്നിനാണ് ജിയോളജിസ്റ്റ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
തന്റെ വീടിന് സമീപം ക്വാറി പ്രവര്‍ത്തിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി വീട്ടുടമ നല്കിയ സത്യവാങ്മൂലം ഹാജരാക്കിയിരുന്നു.
എന്നാല്‍ ഇത്തരമൊരു വ്യവസ്ഥ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത് പൊതുജന താല്‍പ്പര്യം കണക്കിലെടുത്താണെന്നും വീട്ടുടമയുടെ സത്യവാങ്മൂലത്തിന്റെ ബലത്തില്‍ ഈ വ്യവസ്ഥ മറികടക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: