തിരുവഞ്ചൂര്‍: മണര്‍കാട്,അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പാര്‍പ്പിട പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച 10 വീടുകള്‍ ആള്‍ത്താമസമില്ലാതെ നശിക്കുന്നു. തിരുവഞ്ചൂര്‍ കോട്ടമുറിക്ക് സമീപം കാമറ്റത്താണ് വീടുകള്‍ വര്‍ഷങ്ങളായി കാടുപിടിച്ച് വെറുതെ കിടക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിട പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളാണിത്.മണര്‍കാട് ഗ്രാമപഞ്ചായത്ത് 9 വീടും അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 4 വീടുകളുമാണ് നിര്‍മ്മിച്ചത്.
മണര്‍കാട് ഗ്രമപഞ്ചായത്തിന്റെ അധീനതയിലുള്ള 9 വീടുകളില്‍ 1 എണ്ണത്തിലും അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 4 വീടുകളില്‍ 2 എണ്ണത്തിലും താമസക്കാരുണ്ട്. ബാക്കി 10 വീടാണ് വെറുതെ കിടക്കുന്നത്.റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാനാണ് വീടു നിര്‍മ്മിച്ചത്.
ഇവരുടെ പേരില്‍ സ്ഥലവും കെട്ടിടവും പഞ്ചായത്ത് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. എന്നാല്‍ റെയില്‍വേ പുറമ്പോക്കില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വടവാതൂര്‍ ശാന്തിപുരം കോളനിയില്‍ വീടും സ്ഥലവും ഉള്ളതിനാല്‍ ഇവിടെ താമസിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. റെയില്‍വേ വികസനത്തിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ടവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കുകയായിരുന്നു.
സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുന്നു
ആള്‍ത്താമസമില്ലാതെ വീടുകള്‍ കാടുപിടിച്ചു വെറുതെ കിടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് അപരിചിതരായ ആളുകള്‍ ഇവിടെ വരുന്നതായും നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. പോലീസ് ശ്രദ്ധിക്കണമെന്ന ആവശ്യവും ശക്തമാണ്
വീടില്ലാത്തവര്‍ അനേകം
ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത നിരവധി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ ഉളളപ്പോഴാണ് അധികൃതരുടെ നിസംഗത മൂലം വീടുകള്‍ നശിക്കുന്നത്. അപേക്ഷ നല്കി വര്‍ഷങ്ങളായി വീടിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്ന ഈ അപേക്ഷകരെ അവഗണിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവരുടേതെന്ന ആരോപണവും ശക്തമാണ്.നിലവില്‍ വീടുള്ളവരെ കണ്ടെത്തി അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും പുതിയ പട്ടിക തയ്യാറാക്കി വീടില്ലാത്തവര്‍ക്ക് നല്‍കണമെന്നുമുള്ള ആവശ്യവും ശക്തമാണ്
അടിസ്ഥാന സൗകര്യം നല്‍കും
അര്‍ഹതപ്പെട്ടവര്‍ താമസിക്കാന്‍ തയ്യാറായാല്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്ന് വാര്‍ഡ് അംഗം സിന്ധു അനില്‍കുമാര്‍ പറഞ്ഞു.ഇതു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: