നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്ന് പോലീസിന് മാവോയിസ്റ്റുകളുടെ ഭീഷണി കുറിപ്പുകള്‍ കിട്ടി.
മൂത്തേടം ഗ്രാമപഞ്ചായത്തിലെ കാരപ്പുറത്തുള്ള മെഡിക്കല്‍ ക്ലിനിക്കിന് സമീപം വരാന്തയില്‍ കവറിലാക്കിയാണ് നിലയിലായിരുന്നു കുറിപ്പുകള്‍. കവറിന് പുറത്ത് ‘ജനുവരി 26ന് നമുക്ക് കാണാം’ എന്ന് എഴുതിയിരിക്കുന്നു. ‘മാവോയുദ്ധങ്ങള് പിന്തുടരുന്ന ഞങ്ങള്‍ സര്‍ക്കാരിനെതിരാണ്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ അക്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ ഞങ്ങളുടെ കുറേ ആളുകളെ കൊന്നൊടുക്കി. ഞങ്ങളുടെ ജീവിതത്തില്‍ കമ്യൂണിസം പ്രധാനമാണ്. ഞങ്ങളെല്ലാവരും വിപ്ലവകാരികളാണ്’ കുറിപ്പില്‍ പറയുന്നു.
കവറിലുണ്ടായിരുന്ന മറ്റൊരു മലയാളം കുറിപ്പില്‍ ‘ജനങ്ങള്‍ക്കെതിരെ നടത്തുന്ന ചൂഷണങ്ങള്‍ക്ക് എതിരെ നടക്കുന്ന പാതയിലൂടെയുള്ള യാത്ര ഞങ്ങള്‍ അവസാനിപ്പിക്കുകയില്ല. നിലമ്പൂരിന്റെ മണ്ണില്‍ ഇനിയും ചോര വീഴും’ എന്നെഴുതിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചില്ലെങ്കില്‍ കാട്ടിലെ വാച്ചര്‍മാരെ കൊല്ലുമെന്ന ഭീഷണിയും ഒപ്പമുണ്ട്. ഭീഷണി കത്തുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: