തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന കോടികളുടെ തട്ടിപ്പ് ആരോപണം സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരെ ഉണ്ടായിരിക്കുന്ന സാമ്പത്തിക ആരോപണം ഗുരുതരമാണ്. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കുന്ന ആരോപണം. നേതാക്കള്‍ക്ക് ഉത്തരം മുട്ടുകയാണ്.
കേന്ദ്രനേതാക്കള്‍ തമ്മിലുള്ള പോര്, കുത്തഴിഞ്ഞ ഭരണം, കൈയേറ്റത്തിന്റെയും കണ്ണടയുടെയും ഒക്കെ പേരില്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ തുടങ്ങി തൊട്ടതിലെല്ലാം കുഴപ്പത്തില്‍ നില്ക്കുന്ന സിപിഎമ്മിന് സംസ്ഥാന സെക്രട്ടറിയുടെ മകനെ ഇന്റര്‍പോള്‍ തിരയുന്നു എന്നത് ഉള്‍ക്കൊള്ളാനാവില്ല. ഉള്‍ക്കൊണ്ടാലും അണികളെ ബോധ്യപ്പെടുത്താനാവില്ല.
ആരോപണം പാര്‍ട്ടിനേതാവിന് എതിരല്ല. മകനാണ് പ്രതിസ്ഥാനത്ത് എന്ന് പറഞ്ഞ് തല്ക്കാലം തടിതപ്പാന്‍ സിപിഎം കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിച്ചെങ്കിലും കാര്യമില്ല. രേഖകള്‍ സഹിതം ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത് പാര്‍ട്ടിയെ കുഴയ്ക്കുന്നു. വ്യക്തമായ മറുപടി പറയാന്‍ സാധിക്കാതെ കുഴങ്ങുകയാണ് പാര്‍ട്ടി.
കോടിയേരിയുടെ മക്കളായ ബിനോയ്യും ബിനീഷും കമ്മ്യൂണിസ്റ്റുകള്‍ക്ക് യോജിച്ച രീതിയിലല്ല ജീവിക്കുന്നതെന്ന അഭിപ്രായം അണികളില്‍ ശക്തമായുണ്ട്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും തന്റേടമില്ലായെന്നുമാത്രം. ബിനീഷിന്റെ വിവാഹം ആര്‍ഭാടത്തോടെ നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിരുന്നു. ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍വരെ ബിസിനസ്സുകാര്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പി. ലക്ഷങ്ങള്‍ പൊടിപൊടിച്ചു. നേതാക്കളോ അണികളോ മറുത്ത് ഒന്നും പറഞ്ഞില്ല. പ്രത്യേക ജോലി ഒന്നുമില്ലാത്ത ബിനീഷിന് എവിടെ നിന്ന് പണം എന്ന് ചോദിച്ചിരുന്നില്ല. ബിനീഷാണ് കോടിയേരിക്ക് വേണ്ടി പണമിടപാട് നടത്തുന്നതെന്നായിരുന്നു ധാരണ.
ഇന്നലെ സിപിഎം ഉന്നതനേതാവിന്റെ മകനെതിരെ 13 കോടിയുടെ തട്ടിപ്പ് ആരോപണമെന്ന വാര്‍ത്ത വന്നപ്പോള്‍ ബിനീഷിനെയാണ് ആദ്യം സംശയിച്ചത്. എന്നാല്‍ ബിനീഷിനെക്കാള്‍ വലിയ ഇടപാടുകാരന് ബിനോയ്യാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. എസ്എഫ്ഐക്കുവേണ്ടി തല്ലും കല്ലേറുമായി നടന്ന ബിനീഷും ബിനോയ്യും ഗള്‍ഫിലേക്ക് പോകുന്നത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര-ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ്. ഗള്‍ഫില്‍ ഇരുവര്‍ക്കും ജോലി എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഭൂമി ഇടപാട്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം പദ്ധതികള്‍ തുടങ്ങി സംസ്ഥാനത്തുനടന്ന എല്ലാ വന്‍കിട ഇടപാടുകളുടെയും മധ്യസ്ഥത ഇരുവര്‍ക്കുമായിരുന്നു. അച്ഛന്റെ ആഭ്യന്തര ടൂറിസം വകുപ്പുകളുടെ തണലിലായിരുന്നു ഇത്. പണം വെളുപ്പിക്കാനുള്ള വഴി മാത്രമായിരുന്നു ഗള്‍ഫിലെ താമസം.
സന്തോഷ് മാധവന് കേസ്, മുത്തൂറ്റ് കൊലക്കേസ്, മെര്‍ക്കിസ്റ്റന്‍ ഭൂമിയിടപാട് മുതല്‍ ദിലീപ് കേസില്‍വരെ കോടിയേരി മക്കളുടെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അനേ്വഷണം ആവശ്യപ്പെട്ട് ബിജെപി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. അധികാരത്തിന്റെ തണലില്‍ അനേ്വഷണവും ആരോപണവും അവഗണിച്ചെങ്കിലും അവസാനിക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: