ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം ഗുരുതരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണം ഗുരുതരമാണെന്നും പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു.
അതേ സമയം സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ആരോപണം പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കി എന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്. വിഷയത്തില്‍ പ്രതികരിക്കേണ്ടന്നായിരുന്നു പാര്‍ട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് ശേഷം സിപിഎം നിലപാട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബിനോയ് കോടിയേരിക്കെതിരെ നല്കിയ പരാതിയില്‍ ദുബായില്‍ 13 കോടിയുടെ കേസെടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.
ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം. വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: