തിരുവനന്തപുരം: ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം. തീപിടുത്തത്തിൽ തിയറ്ററിന്റെ ബാൽക്കണി കത്തി നശിച്ചു. ഇതേസമുച്ചയത്തിലുളള ദേവിപ്രിയ തീയറ്ററിന് കേടുപാടുകളൊന്നും സംഭവച്ചട്ടില്ല. ശ്രീപത്മനാഭയിലെ സീറ്റുകളും ബോക്സുകളും സീലിംഗും നശിച്ചിട്ടുണ്ട്.
ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഫയര്‍ഫോഴ്സ് സമയോചിതമായി ഇടപെട്ടതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നതെന്നാണ് തിയേറ്റര്‍ മാനേജ്മെന്റ് പറയുന്നത്. അപകടകാരണം കണ്ടെത്താന്‍ പരിശോധന നടക്കുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റിയുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ സംഭവ സമയത്ത് തീയറ്ററിലുണ്ടായിരുന്നെങ്കിലും ആളപായമോ പരിക്കോ ഉണ്ടാകാതെ രക്ഷപ്പെട്ടു. സംഭവം ഷോ ടൈമില്‍ അല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബാല്‍ക്കണിയുടെ ഭാഗത്ത് എയര്‍ കണ്ടീഷന്‍ യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്. എ.സിയുടെ സീലിഗിലാണ് ആദ്യം തീപിടിച്ചത്. ഇത് കത്തി താഴേക്ക് വീണതോടെ സീറ്റുകളും തീയേറ്ററിന്റെ വശങ്ങളിലെ ചുവരുകളിലും തീ വ്യാപിച്ചു.
തീയേറ്ററിനുള്ളില്‍ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരനാണ് വിവരം പൊലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് ചെങ്കല്‍ ചൂള ഫയര്‍ഫോഴ്സിനെയും ഫോര്‍ട്ട് പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ചെങ്കല്‍ചൂളയില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: