മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അമ്മയേയും മകനേയും അക്രമികള്‍ വെടിവച്ച് കൊന്നു. മീററ്റ് സ്വദേശികളായ നിചേതര്‍ കൗറും മകന് ബല്‍വീന്ദര്‍ സിംഗുമാണ് കൊല്ലപ്പെട്ടത്. അറുപതുകാരിയായ അമ്മയ്ക്ക് നേരെ പത്ത് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സാക്ഷി പറയാനിരിക്കെയാണ് നിചേതറിന് നേരെ ആക്രമണമുണ്ടായത്. വീടിന് പുറത്ത് അല്വാസിയോടൊപ്പം ഇരിക്കുമ്പോഴായിരുന്നു ആക്രമണം. മൂന്ന് പേരാണ് ഇവരെ ആക്രമിച്ചത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആറ് തവണ നിചേതറിന്റെ നെഞ്ചിലേക്ക് വെടിവച്ച ശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ നിചേതറിന്റെ മകന് ബല്ലവിന്ദറിനെ മരിച്ച നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. മുഖം മറിച്ചാണ് അക്രമിസംഘം എത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
നിചേതറിന്റെ ഭര്‍ത്താവ് 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ഇവരുടെ ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയേയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെയിലാണ് ഇരുവരും കൊല്ലപ്പെടുന്നത്.
നിചേതാറിന്റെയും മകന്റെയും സുരക്ഷ ഉറപ്പാക്കാതിരുന്ന സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: