ന്യൂദല്‍ഹി: സാംസ്കാരിക ദേശീയതയുടെ ദാര്‍ശനികാചാര്യന്‍ പി. പരമേശ്വരന് പദ്മവിഭൂഷണ്. മഹാരാഷ്ട്രയിലെ സംഗീതജ്ഞന് ഗുലാംമുസ്തഫാഖാനും വിഖ്യാത സംഗീത സംവിധായകന് ഇളയരാജയ്ക്കും പദ്മവിഭൂഷണ് സമ്മാനിക്കും.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ പദ്മഭൂഷണ്‍ നല്കി ആദരിച്ചു.രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയാണ് പദ്മവിഭൂഷണ്. പദ്മശ്രീ പുരസ്കാര പട്ടികയില്‍ കേരളത്തില്‍നിന്നും ഡോ.എം.ആര്. രാജഗോപാല്‍, ലക്ഷ്മിക്കുട്ടി അമ്മ എന്നിവരും ഇടംനേടി.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ പി. പരമേശ്വരന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അദ്ദേഹത്തിന്റെ നവതിയാഘോഷം. കവി, തത്വ ചിന്തകന്‍, വാഗ്മി, സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ 2004ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഹൈന്ദവ നവോത്ഥാനത്തിന്റെയും ആര്‍ഷ സംസ്കൃതിയുടെയും കാവലാളായ അദ്ദേഹത്തെ നവതി വേളയില്‍ അര്‍ഹിക്കുന്ന ആദരവ് നല്കി സ്വീകരിക്കുകയാണ് രാജ്യം.
മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്തയായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഒക്ടോബറില്‍ നൂറ് വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു. 65 വര്‍ഷത്തോളം ബിഷപ്പായി സേവനമനുഷ്ഠിച്ചു. വനമുത്തശ്ശിയെന്നറിയപ്പെടുന്ന വിതുര സ്വദേശിയായ ലക്ഷ്മിക്കുട്ടിയമ്മ പാരമ്പര്യ വൈദ്യത്തില്‍ പ്രഗല്ഭയാണ്. പാമ്പ് കടിയേറ്റവരുള്പ്പെടെ ആയിരക്കണക്കിനാളുകളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവെന്നറിയപ്പെടുന്ന രാജഗോപാല്‍ കോഴിക്കോട് സ്വദേശിയാണ്. 1993ല്‍ രാജ്യത്തെ ആദ്യ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കോഴിക്കോട് സ്ഥാപിച്ചു.
ക്രിക്കറ്റ്താരം എം.എസ്.ധോണി, ബില്യാഡ്സ് താരം പങ്കജ് അദ്വാനി തുടങ്ങിയവര്‍ക്ക് പദ്മഭൂഷണ്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: