പേരൂര്‍ക്കട: 80 കിലോ മാലിന്യം ഉള്‍ക്കൊള്ളാവുന്ന ഇന്‍സിനറേറ്റര്‍. മുഴുവന്‍ കത്തി ചാരമാകാന്‍ 3 മണിക്കൂര്‍ മാത്രം. 40 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഇന്‍സിനറേറ്റര്‍ കാണണമെങ്കില്‍ പാപ്പനംകോട്ട് എത്തിയാല്‍ മതി.
1,20,000 രൂപ മുതല്‍മുടക്കില്‍ പാപ്പനംകോട്ടെ ശ്രീരാഗം ആഡിറ്റോറിയത്തിലാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ലോഹചട്ടക്കൂടിലുള്ള ഈ ഇന്സിനറേറ്ററിനുള്ളില് മാലിന്യം കത്തിച്ചാമ്പലാകുന്നതിന്റെ രഹസ്യം കരകുളം പുരവൂര്‍ക്കോണം ആശാരിവിളാകത്ത് വീട്ടില്‍ കെ.ടി. അജയകുമാര്‍ പുറത്തുവിടുന്നില്ല. എങ്കിലും കളിമണ്ണ്, കരിപ്പെട്ടി, പഴം, ക്ലേ സിമന്റ് എന്നിവ കൂടിച്ചേരുന്ന സാങ്കേതികവിദ്യ ഇന്സിനറേറ്ററിനുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഖരരൂപത്തിലുള്ളതോ ദ്രവരൂപത്തിലുള്ളതോ ഈര്‍പ്പമുള്ളതോ ഇല്ലാത്തതോ ആയ ഏതു മാലിന്യവസ്തുവും കത്തിച്ചാരമാകുമെന്നു മാത്രമല്ല ഇവയുടെ പൊടിപോലും ശേഷിക്കുകയില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്‍സിനറേറ്ററിന്റെ ചട്ടക്കൂടില്‍ കിടന്ന് കത്തിയമരുന്ന മാലിന്യത്തിന്റെ ബാക്കിപത്രമായ ചാരം മറ്റൊരു ഭാഗത്തുകൂടി പുറത്തുവരികയും ചെയ്യും. കല്ലമ്പലത്തെ ആഡിറ്റോറിയം, കാരയ്ക്കാമണ്ഡപത്തെ ലേഡീസ് ഹോസ്റ്റല്‍, മെഡിക്കല്‍കോളജിലെ ലോഡ്ജ് എന്നിവിടങ്ങളില്‍ ഇന്‍സിനറേറ്റര്‍ നിര്‍മാണം വിജയം കൈവരിച്ചതായി അജയകുമാര്‍ പറയുന്നു. പാപ്പനംകോട്ടുതന്നെ മറ്റൊരു സ്ഥാപനത്തില്‍ ഇന്‍സിനറേറ്ററിന്റെ നിര്‍മാണം നടന്നുവരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: