വിഴിഞ്ഞം: വടക്കുഭാഗത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വികസനംത്വരിതപ്പെടുത്താനും പ്രദേശവാസികളുമായി ചര്‍ച്ചചെയ്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ. വിഴിഞ്ഞം ദര്‍ഗ ഷെരീഫില്‍ ചേര്‍ന്ന പ്രദേശവാസികളുടെയും ജമാഅത്ത് കമ്മിറ്റിയുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറിന്റെ പ്രവര്‍ത്തനം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായി ക്രമീകരിക്കും. പ്രദേശവാസികളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കും നടപടി. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സൗകര്യങ്ങളൊരുക്കും. കുട്ടികള്‍ക്ക് പ്രൈമറിവിദ്യാഭ്യാസം ലഭ്യമാക്കാന്‍ പ്രദേശത്തെ എല്‍പി സ്കൂള്‍ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വര്‍ഷങ്ങളായി തെക്കുഭാഗം, വടക്കുഭാഗം എന്നു വിഘടിച്ചു നില്ക്കുന്ന മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍ ഡോ കെ. വാസുകി, ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി, വിഴിഞ്ഞം ജമാഅത്ത് പ്രസിഡന്റ് അയൂബ്ഖാന്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: