ജനാധിപത്യപരമാധികാരത്തിന്റെയും വൈവിധ്യങ്ങളിലടങ്ങുന്ന ഐക്യത്തിന്റെയും ഉത്സവമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ എങ്കില്‍, ഭാരതീയനയതന്ത്രത്തിന്റെ വ്യത്യസ്തശോഭകൂടിയാകുകയാണ് ഇത്തവണത്തെ ജനുവരി 26. ഭാരതത്തിന്റെ ശക്തി, സൗന്ദര്യം, വൈവിധ്യം, സാംസ്കാരിക സമ്പൂര്‍ണ്ണത എന്നിവ ഐക്യത്തോടെ രാജപാതയില്‍ ഇന്ന് എഴുന്നള്ളിവരുന്നു. വിവിധ സൈനിക ഘടകങ്ങളുടെ പരേഡുകള്‍, അതില്‍ത്തന്നെ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സൈനികോപകരണങ്ങളുടെ വിന്യാസം, വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകള്‍ എന്നിവ അവതരിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞതിനൊപ്പം നമ്മുടെ നയതന്ത്രപദ്ധതികളും അന്യരാഷ്ട്രങ്ങളോടുള്ള ബഹുമാനവും ഭാരതം റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിളക്കിച്ചേര്‍ക്കുന്നു. നമ്മുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളില്‍ ലോകരാഷ്ട്രങ്ങളുടെ ഭരണാധിപന്മാരെ മുഖ്യാതിഥികളായി ഭാരതം ക്ഷണിക്കുന്നത് ആദ്യ റിപ്പബ്ലിക് ദിനം തൊട്ടേ അനുവര്‍ത്തിക്കുന്നതുമാണ്. അങ്ങനെ ക്ഷണിക്കാത്ത അവസരങ്ങളും ഉണ്ടായിട്ടില്ലെന്നല്ല. 1950 മുതല്‍ വിപുലമായി ആഘോഷിക്കപ്പെടുന്ന റിപ്പബ്ലിക് ദിനങ്ങളുടെ ചരിത്രത്തില്‍ 2018 ജനുവരി 26 പുതിയ അധ്യായമായി മാറുകയാണ്. ഇത്തവണ ‘ആസിയാന്‍’ രാഷ്ട്രത്തലവന്മാര് ഒന്നായി നമ്മുടെ ഗണതന്ത്ര ദിനാഘോഷത്തില്‍ മുഖ്യാതിഥികളായി ആശീര്‍വദിക്കാനെത്തുന്നുണ്ട്.
കഴിഞ്ഞവര്‍ഷം അബുദാബി ഭരണാധികാരിയായിരുന്നു മുഖ്യാതിഥി. അതിനു മുന്‍വര്‍ഷങ്ങളില്‍ ഫ്രാന്‍സിന്റെയും യുഎസ്സിന്റെയും രാഷ്ട്രപതിമാര്‍ നമ്മുടെ റിപ്പബ്ലിക് ദിനച്ചടങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി. ഇത്തവണ, ‘ആസിയാന്‍’ എന്നറിയപ്പെടുന്ന അസോസിയേഷന് ഓഫ് സൗത്തീസ്റ്റ് ഏഷ്യന്‍ നേഷന്‍സ് എന്ന പത്തുരാജ്യങ്ങളുടെ കൂട്ടായ്മയുടെ തലവന്മാര്, നമ്മുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളുടെ മുഖ്യാതിഥികളായി എത്തുന്നു.
ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള 25 വര്‍ഷത്തെ ചര്‍ച്ചകള്‍, സഹകരണം എന്നിവ സംബന്ധിച്ച ആഘോഷങ്ങളും സെമിനാറുകളും നടന്ന വര്‍ഷമാണ് 2017. അതിനാല്‍ ആ ചടങ്ങുകളുടെ സമാപ്തിയും, അതില്‍നിന്ന് പുതിയ നിരവധി തുടക്കങ്ങള്‍ കുറിക്കുകയുമാണ് ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍. വാണിജ്യപരമായും ഭൗമസൈനികശാസ്ത്രപരമായും ഭാരതത്തിന് ഏറെ പ്രധാനപ്പെട്ട മേഖലയാണ് ദക്ഷിണേഷ്യ. ഈ രാഷ്ട്രങ്ങള്‍ വിഭവങ്ങള്‍കൊണ്ടും ഭാരതത്തിന് ആ മേഖലയിലുള്ള താല്പര്യംകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രവുമല്ല, ഏഷ്യയിലെ വലിയൊരു സാമ്പത്തികക്കൂട്ടായ്മയായി വളര്‍ന്നുവരാനുള്ള സാഹചര്യവും ഉള്ളവയാണ് ‘ആസിയാന്‍’ രാജ്യങ്ങള്‍. ആസിയാന്‍ കൂടായ്മയില് ഭാരതം ഇല്ലെങ്കിലും, ആസിയാന്‍ പ്ലസ് സിക്സ് എന്ന പേരിലുള്ള മേഖലയിലെ അനുബന്ധരാഷ്ടങ്ങളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയിട്ടുള്ള സമിതിയില്‍ ഭാരതം അംഗമാണെന്നതിനാല്‍ ആസിയാന്‍ സമ്മേളനങ്ങളില്‍ ഭാരതവും ക്ഷണിതാവാണ്. ഭാരതവും ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സ്വതന്ത്രവ്യാപാരം ഇപ്പോള്‍ 80 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിനില്ക്കുകയും ചെയ്യുന്നു.
ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന ആസിയാന്‍ രാജ്യത്തലവന്മാരും ഭാരതവും തമ്മിലുള്ള ചര്‍ച്ചകളുടെ മുഖ്യവിഷയം കടലിലെ താല്പര്യങ്ങളും സുരക്ഷയുമാണ്. ആസിയാന്‍ രാജ്യങ്ങളുടെ സമുദ്രമേഖലകളില്‍ അവര്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യക്ക് മറ്റുള്ള രാജ്യങ്ങളെക്കാള്‍ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. സിംഗപ്പൂരില്‍ ചാന്‍കി നേവല്‍ ബേസില്‍ ഇന്ത്യക്ക് സിംഗപ്പൂര്‍ കഴിഞ്ഞവര്‍ഷംതന്നെ ഇടം അനുവദിച്ചിരുന്നു. മേഖലയിലെ സമുദ്രഗവേഷണം, സമുദ്രവിഭവങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭാരതത്തിന് സാമ്പത്തികമായും സുരക്ഷാപരമായും താല്പര്യങ്ങളുണ്ട്. ഭാരതസര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം ഗവേഷണസ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ തെക്കന്‍ ചൈനാക്കടല്‍ എന്ന് പറയപ്പെടുന്ന മേഖലയില്‍, പ്രത്യേകിച്ചും വിയറ്റ്നാമിനടുത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവിടത്തെ പെട്രോളിയം-പ്രകൃതിവാതക സമ്പത്ത് ഉപയോഗിക്കുന്നതില്‍ അവരും ഭാരതവും തമ്മില്‍ സഹകരണംഉണ്ടാകും.
ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ക്കും ഇന്ത്യയുടെ ആസിയാന്‍ നയം മറുമരുന്നാണ്. ഇന്ത്യയ്ക്കുചുറ്റും നേവല്‍ ബേസുകള്‍ ഉണ്ടാക്കാനുള്ള ശ്രമം ചൈന നിര്‍ത്തുന്നില്ല എന്നത് നമുക്ക് ഭീഷണിതന്നെയാണ്. പാക്കിസ്ഥാനിലെ പണിനടന്നുകൊണ്ടിരിക്കുന്ന തുറമുഖവും, ആഫ്രിക്കയില്‍ ജിബൂട്ടിയിലെ പൂര്‍ത്തിയായ ചൈനയുടെ നേവല്‍ ബേസും ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് ഉതകാത്തതാണ്. അവയ്ക്ക് മറുപടിയെന്ന നിലയില്‍ ഇറാനില്‍ ഇന്ത്യ ഒരു തുറമുഖം കഴിഞ്ഞവര്‍ഷം തുറന്നുകഴിഞ്ഞു. ഇപ്പോള്‍ ചൈന കൂടുതല്‍ ശ്രദ്ധിക്കുന്നത്, ശ്രീലങ്കയില്‍ ഹമ്പന്തോട്ടയിലെ 2500ഏക്കര്‍ വരുന്ന മേഖലയില്‍ സൈനികകേന്ദ്രവും തുറമുഖവും വികസിപ്പിക്കലാണ്. തമിഴ് ഈഴം പ്രസ്ഥാനത്തിന്റെ സാന്നിധ്യം ശക്തമായിരുന്ന കാലത്ത് ചൈനയ്ക്ക് ശ്രീലങ്കയിലെ തുറമുഖങ്ങളില്‍ നിക്ഷേപവും വികസനവും താത്പര്യമുണ്ടായിരുന്നില്ല, എന്നുമാത്രമല്ല, അത് അക്കാലത്ത് ഏറെക്കുറെ അസാധ്യവുമായിരുന്നു. മന്മോഹന് സിങ്ങിന്റെ ഭരണകാലത്തെ ജാഗ്രതക്കുറവില്‍ അവിടെ ചൈനീസ് താല്പര്യങ്ങള് ശക്തമാകുകയും ചെയ്തു. അതിനാല്‍ ഇപ്പോള്‍ മ്യാന്മറില് ഭാരതം സ്വന്തം സമുദ്രസുരക്ഷാ താല്പര്യങ്ങളെ സംരക്ഷിക്കുന്ന തുറമുഖം തുറക്കുന്ന ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ജപ്പാന്, ചൈനക്കെതിരെ പൂര്‍ണമായും ഭാരതത്തോടൊപ്പം നില്‍ക്കുമെന്നതും, ദക്ഷിണകൊറിയയില്‍ ഭാരതം മിലിട്ടറി അറ്റാഷെയെ നിയമിച്ചുവെന്നതും കിഴക്കേ ഏഷ്യന്‍ മേഖലയില്‍ ഭാരതത്തിന്റെ താല്പര്യങ്ങള് ഏറെക്കുറെ പൂര്‍ണമായും സംരക്ഷിക്കുന്നുണ്ട്. കിഴക്കേ ഏഷ്യയിലും ഇറാനിലും ഇന്ത്യ ഉറപ്പാക്കിയ സുരക്ഷയുടെ അനുസ്യൂതി ദക്ഷിണേഷ്യയില്‍ സാധിക്കാനുള്ള നീക്കത്തില്‍ ആസിയാന്‍ സഹകരണം ഭാരതത്തിന് ഗുണം ചെയ്യുന്നതാണ്. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളില്‍ ആസിയാന്‍ തലവന്മാരെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിഎഷ്യയിലെ നമ്മുടെ സുരക്ഷയും ഭാരതത്തിന്റെ സ്ഥാനവും, ഇപ്പോഴേ വ്യക്തമായി നിര്‍ണ്ണയിച്ചിട്ടുണ്ട് എന്നര്‍ത്ഥം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാവോസിലെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ എല്ലാ ഏഷ്യന്‍രാജ്യങ്ങളുടെയും ശബ്ദമായിരുന്നു. ഇറക്കുമതിയുടെമേല്‍ അമിതനികുതികള്‍ ചുമത്തി സ്വതന്ത്രവ്യാപാരത്തെ തകര്‍ക്കുന്ന നയം സ്വീകരിക്കാത്ത രാജ്യമെന്ന നിലയില്‍ പൂര്‍ണമായ ധാര്‍മികതയുടെ പിന്‍ബലത്തിലാണ് മോദി ദാവോസില്‍ സംസാരിച്ചത്.
ഭാരതവുമായി ലോകത്തേറ്റവും അഭിപ്രായവ്യത്യാസമുള്ള രാഷ്ട്രമായ ചൈനയ്ക്ക് ഇക്കാര്യത്തിലെ ഭാരതത്തിന്റെ നിലപാടിനെ പിന്തുണയ്ക്കേണ്ടിവന്നു. ആഗോള സാമ്പത്തിക വേദികളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വികസ്വരരാജ്യങ്ങള്‍ക്കും അനുകൂലമായി മോദി സംസാരിക്കുന്നത് ആദ്യമായല്ല. അത്തരം ശക്തമായ നിലപാടുകള്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും മറ്റും താല്പര്യമുള്ളതല്ല എന്നുള്ളത് വാസ്തവമാണെങ്കിലും, ഭാരതം നിലപാടുകളില്‍ അയവു വരുത്തുന്നില്ല. ജറുസലേമിലേക്ക് അമേരിക്കയുടെ സ്ഥാനപതികാര്യാലയം മാറ്റുന്ന വിഷയത്തില്‍ അവര്‍ക്കെതിരെ യുഎന്നില്‍ വോട്ടുരേഖപ്പെടുത്തിയശേഷം, അന്താരാഷ്ട്രബന്ധങ്ങളുടെ ധാര്‍മ്മികതയില്‍ ഊന്നിനിന്ന് ഭാരതം എടുക്കുന്ന അടുത്ത ശക്തമായ നിലപാടായിരുന്നു ദാവോസിലെ പ്രസംഗം. അതിന്റെയുംകൂടി പശ്ചാത്തലത്തിലാണ് ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര്ക്ക് ആതിഥ്യമരുളുന്നത്. ചൈനയുമായി ഏറെ അഭിപ്രായവ്യത്യാസമുള്ള ആസിയാന്‍ രാജ്യങ്ങള്‍ക്കായി സംസാരിക്കാന്‍ ഭാരതം മുന്നില്‍ നില്‍ക്കുന്നതാണ് അവര്‍ക്ക് ആശ്വാസവും താല്പര്യവും.
ഏഷ്യന്‍ രാജ്യങ്ങളുടെ നാവായി ഭാരതം മാറുന്നു എന്നാണതിനര്‍ത്ഥം. അങ്ങനെയാകുമ്പോള്‍ അത് നായകസ്ഥാനം ഏറ്റെടുക്കുകകൂടിയാണ്.
(ന്യൂറോ ബയോളജിസ്റ്റും അന്താരാഷ്ട്ര കാര്യങ്ങളുടെ നിരീക്ഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: