അങ്കമാലി: നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു. കഴിഞ്ഞദിവസം പ്രോസിക്യൂഷന് വാദം കോടതി കേട്ടിരുന്നു. വിധി പറയുന്നതിനായി കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ബി. രാമന് പിള്ളയാണ് വാദം നടത്തുന്നതിനായി ഇന്നലെ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായത് .
വിചാരണ കോടതിയിലേക്ക് കേസ് അയക്കുന്നതിന് മുന്‍പ് കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുള്ള എല്ലാ രേഖകളും പ്രതിക്ക് ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പോലീസ് ഈ രേഖകള്‍ ബോധപൂര്‍വ്വം നല്‍കാതിരുന്നു പ്രതിക്ക് നീതിപൂര്‍വ്വമായ വിചാരണ നിഷേധിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. രേഖകള്‍ നല്‍കാതിരിക്കുന്നത് പോലീസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം വാദിച്ചു.
കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളുടെ പട്ടിക അപൂര്‍ണവും അവ്യക്തവുമാണ്. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഫോണ്‍ വിളിച്ചതിന്റെ വിവരങ്ങള്‍, വിവിധ സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയിട്ടില്ലന്നും അഡ്വ. രാമന്‍പിള്ള വാദിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ശബ്ദം സംബന്ധിച്ച് വിശദപരിശോധന നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: