ആലപ്പുഴ: മുത്തലാഖിന് ഇരയായി ജീവിതം വഴിമുട്ടിയ യുവതി നീതി തേടി വടക്കനാര്യാട് മുസ്ലീം പള്ളിക്കു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് സമരം നടത്തുന്നതെന്നും ഇത് മതത്തിനെതിരായ പോരാട്ടമല്ലെന്നും തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ ഷെരീഫ മന്‍സിലില്‍ നിഷ പറഞ്ഞു.
വടക്കനാര്യാട് മഹല്ല് കമ്മിറ്റി തന്നോടും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളോടും അനീതി കാട്ടിയെന്നും മതനിയമങ്ങള്‍ക്ക് വിരുദ്ധമായി ഭര്‍ത്താവ് ഷിഹാബിന് ഒത്താശ ചെയ്തെന്നും നിഷ ആരോപിച്ചു. മുത്തലാഖ് പ്രകാരം തനിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭ്യമാക്കാതെ ഷിഹാബിനെ രണ്ടാമത് വിവാഹം കഴിക്കുനുള്ള സൗകര്യം ഒരുക്കി നല്കി. നിഷ പറയുന്നു.
കുടുംബകോടതി അനുവദിച്ച നഷ്ടപരിഹാരവും ജീവനാംശവും നല്‍കണമെന്നാണ് നിഷയുടെ ആവശ്യം. 15 ലക്ഷം രൂപയും പ്രതിമാസം 8,000 രൂപയും നല്‍കണമെന്നായിരുന്നു വിധി. നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്ക്കൊപ്പമാണ് താമസം. ജോലിയുമില്ല. മൂത്തമോള്‍ക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികള്‍ക്ക്.
മക്കളുമായി വടക്കനാര്യാട് മുസ്ലിം പള്ളിക്കു മുമ്പില്‍ നിഷ സത്യഗ്രഹം നടത്തിയിരുന്നു. പള്ളിക്കാര് തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഭാരവാഹികള്‍ ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയാണ് സമരത്തില്‍നിന്ന് പിന്തിരിപ്പിച്ചത്.
തന്നെ മൂന്നു തലാഖുകള്‍ ചൊല്ലി മൊഴി ചൊല്ലുകയായിരുന്നെന്ന് നിഷ പറഞ്ഞു. കുടുംബകോടതി വിധി പാലിക്കാതെ ഭര്‍ത്താവ് ഷിഹാബ് ഹൈക്കോടതിയില്‍ കേസു നല്കി.
മതനിയമങ്ങള്‍ പോലും ലംഘിച്ച് ആര്യാട് മഹല്ല് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. കോടതിയില്‍ ജീവനാംശം കൊടുക്കാന്‍ കഴിവില്ലെന്നാണ് ഷിഹാബ് അറിയിച്ചത്. ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ കഴിവില്ലാത്തവന് രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് മതനിയമം അനുശാസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: