ചെന്നൈ: നീലം കൊടുങ്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പ്രതിഭാ കാവേരിയെന്ന എണ്ണക്കപ്പലില്‍ നിന്നു കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചെന്നൈ മെറീന ബീച്ച്, അഡയാര്‍ എന്നിവടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെന്നൈ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കൊടുങ്കാറ്റില്‍ മുംബൈയില്‍ നിന്നുമെത്തിയ കപ്പലില്‍ നിന്നും ക്യാപ്റ്റനടക്കം ആറുപേരെയാണ് കാണാതായത്. ഇവരില്‍ രണ്ടു പേര് മലയാളികളാണ്. കാസര്‍കോട് ബദിയഡുക്ക പള്ളത്തടുക്കയിലെ ഈപ്പച്ചന് ജോസഫിന്റെ മകന് ജോമോന് ജോസഫ് (23), ഉദുമ അംബികാനഗറിലെ പുതിയപുരയില്‍ കോട്ടേജില്‍ ചന്ദ്രശേഖരന്റെ മകന് പി. സി. കൃഷ്ണചന്ദ്ര (22) എന്നിവരെയാണ് ലൈഫ്ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാണാതായത്. നേരത്തെ കപ്പലില്‍ നിന്നും 15 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണു എണ്ണക്കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നു ദക്ഷിണ ചെന്നൈയിലെ ബസന്ത്നഗര്‍ കോളനിക്കടുത്തു കപ്പല്‍ മണലില്‍ ഉറയ്ക്കുകയായിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രുപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ നീലം കൊടുങ്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേരാണ് മരിച്ചത്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: