ന്യൂദല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തില്‍ ഇന്ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം. ചരിത്രത്തിലാദ്യമായാണ് ആസിയാനിലെ മുഴുവന്‍ രാജ്യങ്ങളും റിപ്പബ്ലിക് ദിനത്തില്‍ അതിഥികളാകുന്നത്. തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, കമ്പോഡിയ, ലാവോസ്, ബ്രൂണെ എന്നിവയാണ് തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലുള്ളത്. ഇന്ത്യ – ആസിയാന്‍ ഉച്ചകോടിക്കും ഇന്നലെ തുടക്കമായി.
രാജ്പഥില്‍ രാവിലെ എട്ടിന് റിപ്പബ്ലിക് പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ മാര്‍ച്ച് ചെയ്യും. അര്‍ദ്ധസൈനിക വിഭാഗങ്ങളും പോലീസ്, എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളും ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള എഴുനൂറ് വിദ്യാര്‍ത്ഥികളും അണിനിരക്കും. ബിഎസ്എഫിന്റെ വനിതാ വിഭാഗം ആദ്യമായി ബൈക്ക് അഭ്യാസ പ്രകടനത്തില്‍ അണിചേരും. 350 സിസി റോയല്‍ എന്‍ഫീല്‍ഡില്‍ 27 അംഗങ്ങളാണ് പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിന് മിഴിവേകും. കേരളമുള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം ആദ്യമായി ആകാശവാണിയും പങ്കെടുക്കും. ഓച്ചിറ കെട്ടുകാഴ്ചയുടെ മാതൃകയാണ് കേരളത്തിന്റെ ഫ്ളോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: