മാവേലിക്കര: തൊണ്ണൂറാണ്ടിന്റെ ഇടര്‍ച്ചയില്ല ആ വാക്കുകളില്‍, മങ്ങലില്ല ആ ഓര്‍മകളില്‍. മാവേലിക്കരയില്‍ നിന്ന് ബോംബെയില്‍ നിന്ന് ഇറാനിലേക്കും പിന്നീട് ഈജിപ്തിലേക്കും ഗ്രീസിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്ത ഒരു ഇരുപതുകാരന്റെ ആവേശമുണ്ട് കേശവനാചാരിയുടെ വാക്കുകളില്‍ ഇപ്പോഴും.
ചെട്ടിക്കുളങ്ങര കൈതവടക്ക് ചെമ്പോലില്‍ കേശവനാചാരി തൊണ്ണൂറ്റിമൂന്നാം വയസില്‍ പങ്കുവെയ്ക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മകളാണ്. ഇരുപതാം വയസ്സില്‍ മാവേലിക്കര ടിബിയില്‍ നടന്ന റിക്രൂട്ട്മെന്റില്‍ നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ടുപേരില്‍ ഒരാളായിരുന്നു കേശവനാചാരി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പന്ത്രണ്ടുപേര്ക്കുകൂടി തിരുവനന്തപുരത്തേക്ക് ബസ്സില്‍ യാത്രചെയ്യാന്‍ അനുവദിച്ചത് ഒറ്റവാറണ്ട്.
പരിശീലനത്തിനായി നാഗ്പൂരിലെത്തി. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന എണ്ണൂറോളം വരുന്ന ഭടന്മാരോട് ജര്‍മ്മനിയുമായുള്ള യുദ്ധത്തിന് പോകുവാന്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ദ്ദേശിച്ചു. ബോംബേ തുറമുഖത്തുനിന്ന് കപ്പലില്‍ ഇറാനിന്റെ തലസ്ഥാനമായ ടെഹറാനിലെത്തി. പിന്നിട് ഈജിപ്തിലേക്ക്.
അവിടെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ശംഖ് മുദ്രയുള്ള ലോറി കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും ഉണ്ടായി. ഇന്ത്യയില്‍ നിന്നുള്ള സൈനികര്‍ക്ക് ഓണഭക്ഷണം എത്തിക്കുവാന്‍ വേണ്ടിയായിരുന്നു തിരുവിതാംകൂറിന്റെ മുദ്രയുള്ള ലോറി എത്തിയതെന്ന് പിന്നീട് അറിഞ്ഞു. സഹാറ മരുഭൂമിയില ക്യാമ്പില്‍ ഇരുപത്തൊന്നു ദിവസം കഴിഞ്ഞ ശേഷം നൈല്നദിവഴി അലക്സാഡ്രിയയിലേക്ക് പോയി. കൂടെ ഉണ്ടായിരുന്ന മാന്നാറുകാരന്‍ കൃഷ്ണപ്പണിക്കര്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ഗ്രീസിലെ സൈപ്രസിലേക്കും അവിടുന്ന് ഇറ്റലിയിലേക്കും പോയി 1946 ല്‍ തിരികെ കറാച്ചി തുറമുഖത്ത് എത്തി.
അക്കാലത്ത് പതിനേഴൂരൂപയാണ് ഒരു പട്ടാളക്കാരന്റെ ശമ്പളം. 1951ല്‍ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു. നാട്ടില്‍ വന്ന് തിരുവിതാംകൂറിലെ ആദ്യത്തെ സര്‍വ്വീസ് ബസ്സിന്റെ നിര്‍മാണ ജോലികളില്‍ ചേര്‍ന്നു. കുതിരമാളികയുടെ സോപാനപ്പടിയുടെ നിര്‍മാണത്തില്‍ അമ്മാവന്മാരായ ഇടവങ്കോട്ട് ആശാരിമാരുടെ സഹായിയായി പിന്നീട്.
കേശവനാചാരിയുടെ കൈയ്യില്‍ യുദ്ധകാലത്തുളള നിരവധി ഫോട്ടോകളുണ്ട്. ഈ ചിത്രങ്ങളെല്ലാം കിട്ടിയത് കുതിരമാളികയുടെ പണിനടക്കുമ്പോഴാണെന്ന് അദ്ദേഹം പറയുന്നു. ചെട്ടിക്കുളങ്ങര ഭഗവതിയുടെ ജീവിതയുടെ നിര്‍മാണം കേശവനാചാരിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനെന്നനിലയില് ഇപ്പോള്‍ മൂവായിരം രൂപ സര്‍ക്കാര്‍ പെന്ഷന് കിട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: