കൊച്ചി: സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സഹകരണത്തോടെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയറ്റര്‍ സമരം തുടങ്ങി. എക്സിബിറ്റേഴ്സ് ഫെഡറേഷനു കീഴിലെ 350 തിയറ്ററുകളാണു സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്നും അഞ്ച് രൂപയാക്കി ഉയര്‍ത്തുക, തിയേറ്ററുകളില്‍ നിന്ന് സാംസ്കാരിക ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സിനിമാ മന്ത്രിയുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണു സമരം ആരംഭിക്കുന്നത്. ക്ഷേമനിധി വിഹിതം ഈടാക്കാതിരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ സമരക്കാരെ അറിയിച്ചു. സമരംമൂലം നാലു സിനിമകളുടെ റിലീസിംഗ് മുടങ്ങി.
ഷാഫിയുടെ ഹണ്ഡ്രദ് ആന്റ് വണ്‍ വെഡ്ഡിംഗ്, എം. മോഹനന്റെ നയന്‍ വണ്‍ സിക്സ്, ജെയിംസ് ബോണ്ട് ചിത്രം സ്കൈഫാല് എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്നത്. അതേസമയം, സമരം അനാവശ്യവും അനവസരത്തിലുള്ളതുമായതിനാല് പങ്കെടുക്കില്ലെന്നു കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍ മന്ത്രി ഗണേഷ്കുമാര് വിളിച്ചുചേര്‍ത്ത സിനിമാസംഘടനകളുടെ സംയുക്ത യോഗത്തില്‍ വിനോദ നികുതിയില്‍ ഇളവു വരുത്താമെന്നും വൈദ്യുതി നിരക്ക് വ്യവസായ താരിഫില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും പുതിയ തിയറ്ററുകള്‍ക്കു രണ്ടു വര്‍ഷത്തേക്കു നികുതി ഒഴിവാക്കിത്തരാമെന്നും തിയറ്റര്‍ നവീകരണത്തിനു ബാങ്ക് വായ്പ പലിശ ഇളവിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇതു നേടിയെടുക്കാന്‍ ശ്രമിക്കാതെ ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
54 തിയറ്ററുകള്‍ക്കു കൂടി റിലീസ് കൊടുക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അട്ടിമറിക്കാനാണ് ഒരു വിഭാഗം തിയറ്ററുടമുകള് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രി ഗണേഷ് കുമാര്‍ രൂപീകരിച്ച വീഡിയോ പൈറസി സെല്‍ മുഖാന്തിരം വ്യാജ സിഡികള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതുവഴി കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും കളക്ഷന്‍ മെച്ചപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോടു സഹകരിച്ചു സിനിമാവ്യവസായത്തെ തകര്‍ക്കാതെ സമരത്തില്‍നിന്നു പിന്മാറി ഈ വ്യവസായം സംരക്ഷിക്കണമെന്നും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് വി. മോഹനന് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: