ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസില്‍ മൂന്നു വയസ്സുകാരി ഷെറിന് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനുമേലും ഇനി അവകാശമില്ല. കുഞ്ഞിന്റെ അവകാശവാദമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഷെറിന്റെ മാതാപിതാക്കളായ വെസ്ലി മാത്യുവും സിനി മാത്യുവും ഇന്നലെ പിന്‍വലിച്ചു.
ഷെറിന്റെ കൊലപാതത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇരുവരും കുഞ്ഞിനെ വളര്‍ത്താന്‍ യോഗ്യരല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് വെസ്ലിയും സിനിയും ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായത്. നിലവില്‍ ഹൂസ്റ്റണിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കാണ് നാലു വയസ്സുള്ള ഈ കുട്ടിയുടെ സംരക്ഷണ ചുമതല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് മൂന്നുവയസ്സുകാരിയായ ഷെറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഒക്ടോബര്‍ 22ന് കുട്ടിയുടെ മൃതദേഹം ഡാലസിലെ ഒരു ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് മരിച്ചത് ഷെറിന് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് അച്ഛന് വെസ്ലി മാത്യുവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. വധശിക്ഷയോ പരോള്‍ കൂടാതെയുള്ള ആജീവനാന്ത തടവുശിക്ഷയോ ആണ് വെസ്ലിയെ കാത്തിരിക്കുന്നത്.
കുട്ടിയെ ഉപേക്ഷിച്ചതിനാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പലപ്പോഴും ഒറ്റയ്ക്കാക്കി ഇവര്‍ പുറത്തുപോയിരുന്നതായും ഷെറിനെ കാണാതായി എന്നറിഞ്ഞിട്ടും ഇവര്‍ തിരക്കിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് വീടിനുള്ളില്‍ കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നിരുന്നതെന്നും അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: