കാബൂള്‍: അഫ്ഗാനിസ്താനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 95 പേര് മരിച്ചു. 140 പേര്‍ക്ക് പരിക്കേറ്റു. നിരവധി വിദേശ രാജ്യങ്ങളുടെ എംബസികളും യൂറോപ്യന്‍ യൂണിയന് മന്ദിരവും ഹൈ പീസ് കൗണ്‍സില്‍ ഓഫീസും ആഭ്യന്തര മന്ത്രാലയവും സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
ചെക്ക് പോസ്റ്റിലേക്ക് എത്തിയ ഒരു ആംബുലന്‍സില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ വരെ കുലുങ്ങിയതായാണ് റിപ്പോര്‍ട്ട്. വലിയ പുകയാണ് പ്രദേശത്ത് ഉയരുന്നത്. രാജ്യത്തുള്ള വിദേശികള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ശനിയാഴ്ച മുന്നറിയിപ്പുണ്ടായിരുന്നു. ഹോട്ടലുകള്‍, ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന വിദേശികളെയാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ നിരവധി വിദേശകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: