ന്യൂദല്‍ഹി: ”എനിക്ക് സന്തോഷം കൊണ്ട് കരച്ചില് നിര്‍ത്താനാകുന്നില്ല…” പദ്മശ്രീ പുരസ്കാര വാര്‍ത്തയറിഞ്ഞപ്പോള്‍ ഡോ.നൗഫ് അല്‍ മര്‍വായി അടുപ്പമുള്ളവരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഭാരതത്തെ തന്റെ രണ്ടാമത്തെ രാജ്യമെന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന നൗഫ് മര്‍വായിയുടെ ജീവിതം തന്നെ യോഗക്ക് വേണ്ടിയാണ്. അതേ രാജ്യം തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് ആദരിക്കുമ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കുന്നതെങ്ങനെ!. അറബ് യോഗ ഫൗണ്ടേഷന് സ്ഥാപകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ നൗഫ് സൗദിയിലെ ആദ്യ യോഗാ അധ്യാപികയാണ്.
യോഗക്ക് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ ചരിത്രമുണ്ട് നൗഫിന്. മതത്തിന്റെ നിറം നല്കി യോഗയെ അകറ്റിനിര്‍ത്താന്‍ ഇന്ത്യയില്‍ തന്നെ ശ്രമം നടക്കുമ്പോള്‍ സൗദിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കനല്‍വഴികളിലൂടെയുള്ള അവരുടെ യാത്രക്കൊടുവില്‍ കഴിഞ്ഞ നവംബറില്‍ സൗദി സര്‍ക്കാര്‍ യോഗ ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് പിന്നാലെയെത്തിയ പദ്മശ്രീ പുരസ്കാരം ഇരട്ടിമധുരമായി.
യോഗയെ മതവുമായി ബന്ധപ്പെടേുത്തേണ്ടതില്ലെന്ന് നൗഫ് പറയുന്നു. എല്ലാ തരത്തിലുമുള്ള അതിര്‍ത്തികളെയും തകര്‍ക്കുന്ന യോഗ സാര്‍വ്വലൗകികമാണ്. സൗദിയില്‍ ആയിരക്കണക്കിന് യോഗ പരിശീലകരുണ്ട്. എണ്ണായിരത്തിലേറെ ആളുകളെ ഞങ്ങളുടെ ഫൗണ്ടേഷന് പരിശീലിപ്പിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതെല്ലാം മറികടക്കാന്‍ ദൈവമാണ് കരുത്ത് നല്‍കിയത്. ആവശ്യമുള്ളപ്പോഴൊക്കെ ധൈര്യം തന്ന് ദൈവം കൂടെയുണ്ടായിരുന്നു. സംസ്കൃതവും ഇന്ത്യന്‍ തത്വശാസ്ത്രവും ആയുര്‍വ്വേദവും പഠിച്ചിട്ടുള്ള നൗഫിന് പഠനം തുടരണമെന്നാണ് ആഗ്രഹം.
ചെറുപ്പത്തില്‍ പിടികൂടിയ രോഗാവസ്ഥയാണ് യോഗയിലേക്ക് നൗഫിനെ അടുപ്പിച്ചത്. ‘ഓര്‍ഗനൈസര്‍’ വാരികക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നതിങ്ങനെ: ”ജനിക്കുമ്പോള്‍ ചര്‍മ രോഗമുണ്ടായിരുന്നു. സ്കൂളില്‍ ഒരുപാട് ബുദ്ധിമുട്ടി. ദഹനത്തിന്റെ പ്രശ്നങ്ങള്‍ വന്നു. കടുത്ത അലര്‍ജിയും സന്ധിവേദനയുമുണ്ടായി. ശക്തിയില്ലാത്ത അവസ്ഥയായിരുന്നു. 1993ല്‍ അച്ഛന് നല്കിയ പുസ്തകത്തിലൂടെയാണ് യോഗയിലെത്തിയത്. യുഎസില്‍നിന്ന് പുസ്തകങ്ങളും വിഡിയോയും വരുത്തി സ്വയം പഠിക്കാന്‍ ശ്രമിച്ചു. പിന്നീട് ഏഴ് വര്‍ഷം ഇന്ത്യയിലെത്തി യോഗ പഠിച്ചു. 2004ല്‍ ഔദ്യോഗികമായി യോഗ പരിശീലകയായി. യോഗ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി”.
2005ലാണ് യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി നൗഫ് സൗദി അറബ് യോഗ സ്കൂള്‍ ആരംഭിച്ചത്. ഇതാണ് 2010ല്‍ അറബ് യോഗ ഫൗണ്ടേഷനായത്. മുന്നൂറിലേറെ യോഗ പരിശീലകര്‍ ഇവിടെ നിന്നും പുറത്തിറങ്ങി. സൗദിയില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നല്ല പരിശീലകരുടെ കീഴില്‍ യോഗ അഭ്യസിക്കണമെന്ന് നൗഫ് ചൂണ്ടിക്കാട്ടുന്നു. യോഗ അമാനുഷിക ശക്തിയല്ല. ശാസ്ത്രമാണ്. ശരീരത്തിനും മനസിനുമുള്ള തത്വശാസ്ത്രം. അറിവില്ലാത്തവര്‍ പകര്‍ന്ന് തന്നാല്‍ ഫലം വിപരീതമാകും. യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഉപദേശം ഇത്രമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: