ന്യൂദല്‍ഹി: ‘പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ്’ എന്ന സിനിമയില്‍ പണമിറക്കി പദ്മശ്രീ വാങ്ങാന്‍ ശ്രമിക്കുന്ന നായകനായ മമ്മൂട്ടിയെ മലയാളികള്‍ മറക്കാനിടയില്ല. അതിസമ്പന്നരും സെലിബ്രിറ്റികളും നിറഞ്ഞുനിന്നിരുന്ന പദ്മ പുരസ്കാര പട്ടിക പലപ്പോഴും വിവാദങ്ങള്‍ക്കും സംശയത്തിനും ഇടയാക്കിയിരുന്നു. അനര്‍ഹര്‍ ആദരവേറ്റുവാങ്ങുമ്പോള് അര്‍ഹതയുള്ളവര്‍ പിന്തള്ളപ്പെടുന്നതായി ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ രണ്ടു മൂന്നു തവണയായി അര്‍ഹരിലേക്കാണ് ആദരവെത്തിയതെന്ന് പുരസ്കാര പട്ടികയിലെ പേരുകള്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ ആഘോഷിക്കാത്ത, താരപ്പകിട്ട് അന്യമായ, സമൂഹത്തെ മാറ്റത്തിന് വിധേയമാക്കിയ രാജ്യത്തിന്റെ യഥാര്‍ത്ഥ നായകര്‍ക്കാണ് ഈ വര്‍ഷത്തെയും ആദരം.
15,700 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. മൂന്ന് പേര്‍ക്ക് പദ്മവിഭൂഷണും ഒന്‍പത് പേര്‍ക്ക് പദ്മഭൂഷണും 73 പേര്‍ക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും തമിഴ് ജനതയോടുള്ള സ്നേഹമാണ് പുരസ്കാരത്തിലൂടെ പ്രതിഫലിച്ചതെന്നാണ് പദ്മവിഭൂഷണ് ലഭിച്ച ഇളയരാജയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ നക്സല്‍ ബാധിത പ്രദേശമായ ഗഡ്ചിരോളിയിലെ ആരോഗ്യ മേഖലയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ദമ്പതികളുമായ അഭയ് ബാന്ഗ്- റാണി ബാന്ഗ്, ന്യൂയോര്‍ക്കില്‍ ജനിച്ച് ഭാരതത്തിലെത്തി പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിക്കുന്ന റൊമിലസ് വിറ്റേക്കര്‍, ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ച് കളിപ്പാട്ടമുണ്ടാക്കാന് കുട്ടികള്‍ക്ക് പ്രേരണയായ അരവിന്ദ് ഗുപ്ത, വനവാസി സമൂഹത്തിലെ കലാകാരന് ഭജ്ജു ശ്യാം, 99ാം വയസ്സിലും സ്കൂളുകളും അഗതി മന്ദിരങ്ങളും നടത്തുന്ന സ്വാതന്ത്ര്യ സമര സേനാനി സുധാംശു ബിശ്വാസ്, ഏറ്റവും പ്രായമുള്ള യോഗാ ഗുരു വി. നാനമ്മാള്‍, നാഗാലാന്റിലെ ഗാന്ധിയന്‍ ലെന്റിന താക്കര്‍, 1965ല്‍ ഇന്ത്യാ -പാക്ക് യുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട, ദിവ്യാംഗരുടെ ഒളിമ്പിംക്സില്‍ ആദ്യമായി സ്വര്‍ണം നേടിയ മുരളികാന്ത് പേട്കര്, പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയ മധുരയിലെ പ്രൊഫസര്‍ രാജഗോപാലന്‍ വാസുദേവന്‍, ഭഗവത് ഗീത ഉര്‍ദ്ദുവിലേക്ക് മൊഴിമാറ്റിയ കവി അന്‍വര്‍ ജലാല്‍പുരി, വീടുകളിലും മറ്റും ജോലി ചെയ്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടി സ്വന്തമായി ആശുപത്രി നിര്‍മ്മിച്ച ബംഗാളിലെ സുഭാഷിണി മിസ്ത്രി തുടങ്ങിയ വാഴ്ത്തപ്പെടാത്ത ഹീറോകളാണ് പദ്മശ്രീ പട്ടികയിലുള്ളത്.
ല്യൂട്ടിയന്‍സ് ദല്‍ഹിക്ക് പുറത്താണ് മുഴുവന്‍ അവാര്‍ഡുകളും. അധികാര കേന്ദ്രത്തിന്റെ ഭാഗമായി നില്ക്കുന്ന ദല്‍ഹിക്കാണ് നേരത്തെ കൂടുതല്‍ പ്രാതിനിത്യം ലഭിച്ചിരുന്നത്. ബോളിവുഡ്, കോര്‍പ്പറേറ്റ് മേഖലയില്‍നിന്നും ആരുമില്ലെന്നതും ശ്രദ്ധേയമാണ്. പുരസ്കാരങ്ങളില് ഏഴെണ്ണം യോഗയും ആത്മീയതയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യ-ആസിയാന്‍ ബന്ധത്തിന്റെ 25 വര്‍ഷങ്ങള്‍ പ്രമാണിച്ച് ആസിയാനിലെ പത്ത് രാജ്യങ്ങളില്‍നിന്നും ഒരാളെ വീതം അവാര്‍ഡിനായി തെരഞ്ഞെടുത്തു. ഇടതക്കം 16 പുരസ്കാരങ്ങള്‍ വിദേശത്തുള്ളവര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: