ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസ്മാരകം ചൈനീസ് മോഡല്‍ ചരിത്ര സാംസ്ക്കാരിക കേന്ദ്രമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് ഇടതു സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും പാര്‍ട്ടി സഖാക്കളെ കബളിപ്പിച്ചിട്ട് പത്തു വര്‍ഷം. സ്മാരകത്തിന്റെ ഭാഗമായി വയലാറിലെ രക്തസാക്ഷിമണ്ഡപം ചരിത്രസാംസ്കാരിക കേന്ദ്രമാക്കുന്നതിനുള്ള മാട്രിസ് സ്ക്വയര്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് 2008 മാര്‍ച്ചിലെ ബജറ്റില്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ അനുവദിച്ച അരക്കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി. രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിലവിലുള്ള 1.15 ഏക്കര്‍ സ്ഥലത്തിനോടു ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ കൂടി പഞ്ചായത്തിന്റെ പേരില്‍ വാങ്ങാനാണു പണം അനുവദിച്ചത്.
രക്തസാക്ഷികളുടെ ഫോട്ടോകള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ആലേഖനം ചെയ്തു ചൈനീസ് മാതൃകയിലാണു നിര്‍മ്മാണം ഉദ്ദേശിച്ചിരുന്നത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക് ശിലാസ്ഥാപനവും നടത്തി. പക്ഷേ തുടര്‍നടപടികളുണ്ടായില്ല. പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന് കുപ്രചരണം നടത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും മുതലെടുപ്പ് നടത്തുമ്പോഴാണ് പ്രഖ്യാപനത്തട്ടിപ്പ് .
പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിനെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത് മരിച്ചവര്‍ ആരൊക്കെയാണെന്നോ, എത്രയെന്നോ ആര്‍ക്കും അറിയാത്ത ദുരവസ്ഥയാണ്. മാട്രിസ് സ്ക്വയര്‍ പദ്ധതി നടപ്പാകാതെ പോകാനുള്ള പ്രധാനകാരണവും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: