ആലപ്പുഴ: വാട്ടര്‍ അതോരിറ്റി പൈപ്പുകള്‍ വ്യാപകമായി പൊട്ടിയൊലിച്ച് ശുദ്ധ ജലം പാഴാകുമ്പോഴും ഇവ നന്നാക്കാനോ ശുദ്ധജലം പാഴാകുന്നത് തടയാനോ നടപടി സ്വീകരിക്കുന്നില്ല. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലാണ് വിവിധയിടങ്ങളില്‍ വ്യാപകമായി പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത്.
ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് രേഖാമൂലവും അല്ലാതെയും പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലാ പോലീസ് ഓഫീസിന് മുന്‍വശം ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റോഡുകളോട് ചേര്‍ന്ന് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് അധികൃതരെ അറിയിച്ചെങ്കിലും നന്നാക്കാന്‍ നടപടിയില്ല.
എന്നാല്‍ ഗാര്‍ഹിക കണക്ഷനുകളിലെ തകരാര്‍ പരിഹരിക്കാന്‍ അറിയിച്ചാലുടന്‍ തന്നെ ജീവനക്കാര്‍ പാഞ്ഞെത്തുന്നതായും ഇതിന്റെ പേരില്‍ വന്‍ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ലജ്നത്ത് വാര്‍ഡിലെ ഒരു ഗാര്‍ഹിക കണക്ഷനിലുണ്ടായ ലീക്ക് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നെത്തിയ ജീവനക്കാര്‍ ഈടാക്കിയതായി പരാതിയുണ്ട്.
മറ്റു പലരില്‍ നിന്നും ഇത്തരത്തില്‍ വാട്ടര്‍ അതോരിറ്റി ജീവനക്കാര്‍ പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, റോഡുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ കര്‍ക്കശ നിലപാട് തടസ്സമാകുന്നതായി ആക്ഷേപമുണ്ട്.
റോഡിനോട് ചേര്‍ന്നുള്ള പൈപ്പുകള്‍ പൊട്ടിയാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങുകയും റോഡ് അറ്റകുറ്റപ്പണിക്കുള്ള പണം മുന്‍കൂര്‍ അടക്കുകയും ചെയ്താലേ പൈപ്പ് നന്നാക്കുന്നതിനായി റോഡ് പൊളിക്കാന്‍ കഴിയൂ.ഇതിന്റെ പേരില്‍ വാട്ടര്‍ അതോരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യുന്ന സംഭവം വരെ അടുത്തിടെയുണ്ടായിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്നുള്ള പൈപ്പുകള്‍ പൊട്ടിയാല്‍ വെള്ളം പാഴാകുകയും റോഡ് കുഴിയാകുകയും ചെയ്യുന്നതല്ലാതെ പരിഹാരം കാണുന്നതിനുള്ള നടപടി വാട്ടര്‍ അതോരിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: