തിരുവനന്തപുരം: സാന്ത്വനപരിചരണരംഗത്ത് ഏറ്റവും ഉദാത്തമായത് ക്ഷമയാണെന്നും ഇത് ലക്ഷ്യത്തെ ഭേദിക്കാന്‍ പോന്നതാണെന്നും സ്വന്തം ജീവിതത്തിലൂടെ കാട്ടിയ വ്യക്തിയാണ് ഡോ. എം.ആര്. രാജഗോപാല്‍. രാജ്യം പത്മശ്രീ നല്കി ആദരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 24 വര്‍ഷം പിന്നിടുകയാണ്.
പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ കഠിന വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമരുളാന്‍ ഡോ. രാജഗോപാല്‍ നടത്തിയ ശ്രമങ്ങളെയാണ് രാജ്യം പത്മശ്രീയിലൂടെ ആദരിച്ചത്. പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം കടന്നും അംഗീകരിക്കപ്പെട്ടു. കൂട്ടത്തിലൊരാള്‍ക്ക് കാലിടറിയാല്‍ കൈകൊടുക്കേണ്ടത് സഹജീവിയുടെ ഔദാര്യമല്ല, കടമയാണെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാട്ടി.
സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ഭംഗിയായി പ്രവര്‍ത്തിക്കുന്ന മനുഷ്യരാണ് ഏറേയും. പ്രതിസന്ധികള്‍ വരുമ്പോള്‍ ഇട്ടെറിഞ്ഞ് ഓടിയൊളിക്കുന്നവരും അത്രത്തോളം വരുമെന്നത് മറ്റൊരു സത്യമാണെന്ന് ഡോ. എം.ആര്. രാജഗോപാല്‍ പറഞ്ഞു. പത്മശ്രീയുടെ നിറവില്‍ ശിഷ്യര്ക്കായുള്ള ഉപദേശം എന്തെന്ന ചോദ്യത്തിന് ജന്മഭൂമിയോട് മറുപടിപറയുകയായിരുന്നു അദ്ദേഹം. സമൂഹം കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ പ്രോത്സാഹനത്തെക്കാള്‍ എതിര്‍പ്പ് ഉണ്ടാകും. അതിനെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. തടസ്സങ്ങള്‍ അതിജീവിച്ച് മുന്നോട്ട് പോകണം. വേഗം കുറഞ്ഞാലും ലക്ഷ്യത്തിലെത്താന്‍ മറ്റൊരു വഴി കണ്ടെത്തേണ്ടി വന്നാലും ഓട്ടം അവസാനിപ്പിക്കരുത്. ഇതിന് ക്ഷമയെ കൂട്ടുപിടിക്കണം. ലക്ഷ്യം ഭേദിക്കുന്നവതു വരെ ഓടികൊണ്ടിരിക്കണമെന്നും അദ്ദേഹം ശിഷ്യരെ ഓര്‍മ്മിപ്പിച്ചു.
പാലിയേറ്റീവ് കെയറില്‍ നിരവധി സംഘടനകള്‍ കേരളത്തിലുണ്ട്. ഇവരെല്ലാം ഒരു പാടു പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ വേണം. പങ്കാളിത്തം മെച്ചപ്പെടുമ്പോള്‍ സേവനം കൂടുതല്‍ വിപുലീകരിക്കാനും ഫലവത്താക്കാനും സാധിക്കും. സമൂഹത്തില്‍ പരസഹായം വേണം എന്ന് തിരിച്ചറിയുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇവരുടെ കൂട്ടായ്മയിലൂടെയാണ് കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നതും സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പത്മവിഭൂഷണ്‍ ലഭിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ ലേഖനങ്ങള്‍ വായിക്കാറുണ്ട്. ഇളയരാജയുടെ ഗാനങ്ങളും കേള്‍ക്കാറുണ്ട്. നേരിട്ട് പരിചയമില്ലെങ്കിലും അവരോട് തികഞ്ഞ ബഹുമാനമാണുള്ളതെന്നും ഡോ. എം.ആര്. രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: