പാലക്കാട് : മുസ്ലീം സമൂഹം ഇടതു ചരിത്രകാരന്മാരുടെ വഞ്ചന തിരിച്ചറിയണമെന്ന് ചരിത്ര ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറുമായ കെ.കെ.മുഹമ്മദ്. ഹിന്ദു-മുസ്ലീം വേര്‍തിരിവ് സൃഷ്ടിക്കാനും ഭിന്നത ശക്തിപ്പെടുത്താനുമാണ് ഇടതു ചരിത്രകാരന്മാര് ശ്രമിക്കുന്നത്.
അയോധ്യപ്രശ്നത്തിലുള്പ്പെടെ സമവായ ശ്രമങ്ങള്‍ തകര്‍ക്കുകയും ഭിന്നത രൂക്ഷമാക്കുകയും ചെയ്തത് ഇടതു ചരിത്രകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന കാര്യം സംശയലേശമന്യേ തെളിയിക്കപ്പെട്ടതാണ്. ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആ പ്രദേശത്തെ മുസ്ലീം സമൂഹവും അനുകൂലമാണ്.
ഇടതുപക്ഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭിന്നത യഥാര്‍ത്ഥത്തില്‍ ഈ സമൂഹത്തിലില്ല. ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. അതേസമയം ഇരുമതവിഭാഗത്തിലും തീവ്ര നിലപാട് സ്വീകരിക്കുന്നവരെ തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക്പ്രമുഖ് ആര്. ഹരിയുടെ രചനാ സമാഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പസ്തകപ്രകാശനം നിര്‍വ്വഹിച്ചു.
സാമൂഹ്യ പഠനരംഗത്ത് അനന്യമായ ബൗദ്ധിക പാഠങ്ങളാണ് ആര്. ഹരിയുടെ രചനാസമാഹാരം. 23 പുസ്തകങ്ങളാണ് സമാഹാരത്തിലുള്ളത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ ദേശീയ അടിത്തറയെ സമഗ്രമായും ആഴത്തിലും വ്യക്തമാക്കുന്നതാണ് സമാഹാരം. രാഷ്ട്ര ജീവിതത്തെയും സാംസ്കാരിക ദേശീയതയെയും അന്തര്ധാരയാക്കുന്ന രചനകള്‍ സവിശേഷമായ സാമൂഹ്യസാഹചര്യങ്ങളെ ദേശീയതയുടെ ഉരകല്ലില്‍ മാറ്റുരച്ച് നോക്കുന്നു. ആര്.ഹരിയുടെ ലളിതവും ആകര്‍ഷണീയവുമായ ശൈലി വായനയെ ആസ്വാദ്യമാക്കും. നാലായിരത്തില്പരം പേജുകളുള്ള സമാഹാരത്തിന്റെ മുഖവില 3,000 രൂപയാണ്. പ്രീ പബ്ലിക്കേഷന്‍ നിരക്ക് 2,000 രൂപ. കുരുക്ഷേത്രയാണ് പ്രസാധകര്. ചടങ്ങില്‍ കുരുക്ഷേത്ര എം.ഡി സി.കെ.രാധാകൃഷ്ണന് അധ്യക്ഷനായി. പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് ആമുഖപ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: