ഓഖിയെക്കാള്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു. ഒരു വ്യത്യാസം മാത്രം, വരാനിരിക്കുന്ന ദുരന്തം മനുഷ്യനിര്‍മ്മിതവും പൂര്‍ണ്ണമായി ഒഴിവാക്കാവുന്നതുമാണ്.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിത്തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കോളും എന്നത് മറ്റു ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. വാദത്തിനു വേണ്ടി ഇടുക്കി താങ്ങിക്കോളും എന്ന് കരുതുക. അപ്പോഴും മുല്ലപ്പെരിയാര്‍ ഡാമിനും ഇടുക്കിക്കും ഇടയ്ക്ക് വസിക്കുന്ന എഴുപതിനായിരത്തിലധികം വരുന്ന മനുഷ്യജീവന് യാതൊരു വിലയും ഇല്ലെന്നുണ്ടോ?
എറണാകുളം, ആലപ്പുഴ ജില്ലകള്‍ പരിപൂര്‍ണമായും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകള്‍ ഭാഗികമായും തകരും. കേരളം രണ്ടായി വിഭജിക്കപ്പെടും. കുട്ടനാട്, ഉപ്പ് വെള്ളം കയറി മനുഷ്യവാസയോഗ്യമല്ലാതായിത്തീരും. നെടുമ്പാശ്ശേരി, എയര്‍പോര്‍ട്ട്, ഐ.ടി.ഹബ്ബ്, കൊച്ചിമെട്രോ എന്നിവയൊക്കെ ചരിത്രത്തിന്റെ ഭാഗമായിത്തീരും.
1946 ല്‍ പൊളിച്ചുനീക്കപ്പെടേണ്ട ഡാം ഇപ്പോള്‍ 121 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനിയും നമ്മള് ക്ഷമ പരീക്ഷിക്കണോ?
‘ഭൂചലനം
പതിവിന് വിപരീതമായി കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടായതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ജലബോംബായി ചിത്രീകരിക്കാന്‍ കാരണമായത്.
റിക്ടര്‍ സ്കെയ്ലില്‍ ആറിന് മുകളില്‍ തീവ്രതയുള്ള ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് തകരുമെന്നാണ് റൂര്‍കെ ഐഐടിയുടെ റിപ്പോര്‍ട്ട്. അതേസമയം അഞ്ചിന് മുകളിലെത്തിയാല്‍ തകരുമെന്ന നിഗമനങ്ങള്‍ സെസ് അംഗീകരിച്ചിട്ടുമുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 ഭ്രംശമേഖലകളുണ്ട്. ഇതില്‍ അണക്കെട്ടില്‍നിന്ന് 16 കി.മീറ്റര്‍ മാത്രം അകലെയുള്ള തേക്കടി-കൊടൈ വന്നല്ലൂര്‍ ഭ്രംശമേഖലയില്‍ 6.5 വരെ ശക്തിയുള്ള ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കെണ്ടത്തലാണ് ഗുരുതരം. കേരളത്തില്‍ അഞ്ച് ദിശകളിലാണ് ഭൂകമ്പ ഭ്രംശരേഖകളും ഭൂവിള്ളലുകളുമുള്ളത്. കോഴിക്കോട് മുതല്‍ കുളമാവ് വരെയാണ് ഇടമലയാര്‍ വിള്ളല്‍. കുമളി, കമ്പം, തേനി വഴിയാണ് കമ്പം വിള്ളല്‍. ഈ വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്ന സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ഇന്നായിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍ഡാം നിലവിലുള്ള സ്ഥലത്ത് ഒരിക്കലും പണിതുയര്‍ത്തില്ല.
ഇരുപത് വര്‍ഷത്തില്‍ ഒരിക്കല്‍ മധ്യകേരളത്തില്‍ വലിയ ഭൂചലനം ഉണ്ടാകുമെന്നാണ് വിദഗ്ധ പഠനം. 2000 ഡിസംബര്‍ 12 ന് റിക്ടര്‍ സ്കെയില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ഈരാറ്റുപേട്ടയില്‍ ഉണ്ടായി. 3.40 യിലുള്ള നിരവധി ഭൂചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഡാമിന്റെ വിള്ളലുകള്‍ വലുതാകുകയും ചോര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.
ആധുനികസാങ്കേതികവിദ്യയൊന്നും ഇല്ലാതിരുന്ന കാലത്ത് ഉണ്ടാക്കിയ ഇതിന്റെ ആയുസ്സ് പണ്ടേ കഴിഞ്ഞു. 50 കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നിരിക്കെ 121 വര്‍ഷം പിന്നിട്ട ഈ അണക്കെട്ട് ഇപ്പോഴും ജലം തടഞ്ഞുനിര്‍ത്തുകയാണ്. ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ മികവ് മാത്രമല്ല, താഴത്തെ നാലഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകൂടിയാണ് ഈ അണക്കെട്ടിന്റെ ബലം.
ജലബോംബ് പൊട്ടിയാല്‍
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്ക് അപകടമുണ്ടായാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന് ടീം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളം മാത്രമല്ല കല്ലും മണ്ണും തടിയും അണക്കെട്ടിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇടുക്കി അണക്കെട്ടിലേക്ക് 45 മിനിറ്റിനകം എത്തുമെന്നാണ് സെസ് ജിയോ സയന്‍സ് ഡിവിഷന് തലവന്‍ ആയിരുന്ന ഡോ. പി.കെ.തമ്പി, എംജി സര്‍വ്വകലാശാല ഡിസാസ്റ്റര്‍ മാനേജ്മെന്റ് മേധാവിയായിരുന്ന ഡോ.എ.വി.ജോര്‍ജ്, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ആയിരുന്ന ഡോ. എം.എന്‍.നായര്‍ എന്നിവരടങ്ങിയ വിദഗ്ദ്ധസംഘം സംസ്ഥാന സര്‍ക്കാരിനു കൈമാറിയ മുല്ലപ്പെരിയാര്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടിന്റെ നിഗമനം.
ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി 70 ടിഎംസിയാണ്. കാലവര്‍ഷകാലത്ത് ഇത് മിക്കവവാറും നിറഞ്ഞുതന്നെയാണിരിക്കുക. 12 ടി.എം.സി ജലവും മറ്റ് അവശിഷ്ടങ്ങളും ഒന്നിച്ചെത്തിയാല്‍ അണക്കെട്ടിന് താങ്ങാനാവില്ല. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലെക്ക് 50 അടി ഉയരത്തില്‍ വെള്ളം ഒഴകിയെത്തിയേക്കും. വള്ളക്കടവ്, വണ്ടിപ്പരിയാര്‍, മ്ലാമല, ചപ്പാത്ത്, ഉതുപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നീ ഗ്രാമങ്ങള്‍ ഇതിനിടയിലാണ്. ഇടുക്കി അണക്കെട്ട് അപകടത്തിലായാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരും, നാലു ജില്ലകളിലെ മനുഷ്യര്‍ക്കുമേല്‍ വാട്ടര്‍ബോംബ് ആയി മാറും ഇത്.
ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകളാണ് ഇടുക്കിക്ക് പിന്നാലെ അപകടത്തിലാവുക. ചെറുതോണി ഡാമില്‍ മാത്രമാണ് ഷട്ടറുകള്‍ ഉള്ളത്. ഷട്ടറുകള്‍ മുഴുവന്‍ തുറന്നാല്‍ പെരിയാറില്‍ 40 അടി വെള്ളം ഉയരും. കാലവര്‍ഷസമയത്താണെങ്കില്‍ ദുരന്തം ഇരട്ടിയാണ്. ദുരന്തം ഏതു സമയത്തും സംഭവിക്കാമെങ്കിലം കാലവര്‍ഷകാലത്ത് അതിനുള്ള സാധ്യതയേറും.
പെരിയാറിന്റെ താഴേക്ക് ജലം കുത്തിയൊഴുകിയാല്‍ നേര്യമംഗലം പാലം പിഴുതെറിയപ്പെടാം. മുല്ലപ്പെരിയാറില്‍ 130 അടി വെള്ളമുള്ളപ്പോഴാണ് അപകടം സംഭവിക്കുന്നതെങ്കില്‍, കൊച്ചി നഗരത്തില്‍ 10 അടി ഉയരത്തിലും പെരുമ്പാവൂരില്‍ 12 അടി ഉയരത്തിലും വെള്ളമെത്തും. മൂന്ന് മണിക്കൂറിനുള്ളില്‍ കൊച്ചിവരെ വെള്ളം പാഞ്ഞെത്തുമെന്നാണ് നിഗമനം. പെരിയാറിന്റെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ചാലക്കുടിപ്പുഴയുമായി പെരിയാര്‍ ചേരുന്നതിനാല്‍ ചാലക്കുടിയിലും വെള്ളപ്പൊക്കമുണ്ടാകും.
അപായം ഉണ്ടായാല്‍ കൊച്ചിയില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ പ്രശ്നം നഗരഗതാഗതം 15 മിനിട്ടിനുള്ളില്‍ സ്തംഭിക്കുമെന്നാണ്. അണക്കെട്ടില്‍ 136 അടി വെള്ളം നില്‍ക്കുമ്പോഴാണ് തകരുന്നതെങ്കില്‍ ദുരന്തം ഇരട്ടിയാകും. ഇന്നത്തെ നിലയ്ക്ക് കാലവര്‍ഷക്കാലത്ത് ജലനിരപ്പ് സ്വാഭാവികമായും 136 അടിയില്‍ കൂടുതലായിരിക്കും. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനും ഇടയുണ്ട്.
വെള്ളം കുളമാവിലെത്തിയാല്‍ കാഞ്ഞാര്‍ പുഴയിലൂടെ തൊടുപുഴ പട്ടണം വെള്ളത്തില്‍ മുങ്ങും. മലങ്കര ഡാം തകരും എന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ അത്യാഹിതം ഉണ്ടായാല്‍ കണ്ട്രോള് റൂമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കിയിരിക്കുന്ന ഉപ്പുതറ, മഞ്ചുമല വില്ലേജ് ഓഫീസുകളം വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസുമാണ് ആദ്യം ഒലിച്ചുപോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: