പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് 2016 നവംബറില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജനുവരി 22 നകം തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായിട്ടില്ല. വീണ്ടും, പത്തു ദിവസത്തിനകം മറുപടി നല്കാന് കോടതി സമയം നീട്ടിയിരിക്കയാണ്.
കേരളത്തില്‍ കഴിഞ്ഞ മഴക്കാലത്ത് പനിയും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് മരിച്ചവരുടെ എണ്ണം അതിനു മുന്‍പുള്ള 10 വര്‍ഷത്തെ മൊത്തം പനി മരണത്തേക്കാളേറെയായിരുന്നെന്ന് വായിച്ചതോര്‍ക്കുന്നു. 2016-ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയം തന്നെ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചിരുന്നെങ്കില്‍ ഈ മരണസംഖ്യയില്‍ വളരെയേറെ കുറവുണ്ടാകുമെന്നതായിരുന്നു വാസ്തവം.
പകര്‍ച്ചവ്യാധി പടരാനുള്ള പ്രധാന കാരണം. പ്ലാസ്റ്റിക് ക്യാരി ബാഗാണ് എന്ന് പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. തുണി, കടലാസ് ബാഗുകള്‍ക്കു പകരം വന്ന ഈ സാധനം 400 വര്‍ഷം വരെ നശിക്കാതെ മണ്ണില്‍ കിടക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അതായത് നാം ഇന്ന് വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവര്‍ അടുത്ത അഞ്ച് തലമുറയുടെ വളര്‍ച്ചയ്ക്കു വിഘാതമാകുമെന്നര്ത്ഥം.
ഒരു ദിവസം ഓരോ വീട്ടിലും എത്രമാത്രം പ്ലാസ്റ്റിക് കവറുകളാണ് എത്തുന്നത്? അവസാനം എല്ലാംകൂടെ വലിയ ക്യാരിബാഗില്‍ നിറച്ച്, അതില്‍ ഭക്ഷണാവശിഷ്ടങ്ങളടക്കം ജൈവമാലിന്യങ്ങളും ചേര്‍ത്ത് പാതയോരത്ത് വലിച്ചെറിയുന്നു. മഴക്കാലത്ത് ഇത് ചീഞ്ഞളിഞ്ഞ് രോഗാണുക്കള്‍ ഉണ്ടാവുകയും വഴിയാത്രക്കാരിലേക്ക് പകരുകയും ചെയ്യുന്നു. പനി മരണത്തിന് വേറെ കാരണമന്വേഷിക്കേണ്ടതില്ലല്ലോ.
അതേയവസരം, ഇപ്പോള്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വിറ്റഴിക്കാനുള്ള സമയം നല്കി മാത്രമേ നിരോധനം ഏര്‍പ്പെടുത്താവൂ. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ എതിര്‍പ്പ് കൂടുതലുണ്ടാകും. ജൂണില്‍ പെയ്തു തുടങ്ങുന്ന മഴയ്ക്കു മുന്‍പായി മെയ് 1 മുതല്‍ നിരോധനം ഏര്‍പ്പെടുത്തി ഇപ്പൊഴേ ഉത്തരവ് പുറപ്പെടുവിക്കണം. അതിനുശേഷം പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍മിക്കുകയോ, വില്ക്കുകയോ പായ്ക്ക് ചെയ്തു നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷയും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: