തലയോലപ്പറമ്പ്: വെള്ള മൂര്‍ഖന്‍ ഇറുമ്പയം നിവാസികളുടെ ഉറക്കം കെടുത്തി. വാവാസുരേഷെത്തി മൂര്‍ഖനെ പിടികൂടിയെങ്കിലും കൈയ്യില്‍നിന്നും വഴുതിപ്പോയ മൂര്‍ഖന്‍ മാളത്തിലൊളിച്ചു. ഇറുമ്പയം മഹാദേവ ക്ഷേത്രത്തിനു സമീപം റബ്ബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച്ച ഉച്ചയോടെ പുല്ല്പറിക്കാനെത്തിയ വീട്ടമ്മമാരാണ് മൂര്‍ഖനെ ആദ്യം കണ്ടത്.
തുടര്‍ന്ന് വൈകുന്നേരത്തോടെ വാവാസുരേഷിനെ വിവരമറിയച്ച് നാട്ടുകാര്‍ സമീപപ്രദേശങ്ങള്‍ വൈദ്യുത ലൈറ്റുകള്‍ സ്ഥാപിച്ച് കാവലിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ വാവാസുരേഷ് എത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ മൂര്‍ഖനെ പിടികൂടിയെങ്കിലും കൈയ്യില്‍നിന്നും വഴുതിപ്പോയ മൂര്‍ഖന്‍ മാളത്തിലൊളിച്ചു. തുടര്‍ന്ന് ജെസിബി കൊണ്ടുവന്ന് മണ്ണ് നീക്കംചെയ്ത് നോക്കുന്നതിനിടയില്‍ മൂര്‍ഖന്റെ ഏഴ് മുട്ടകള്‍ കണ്ടെത്തി.
ഇതില്‍ നാലെണ്ണം പൊട്ടിയനിലയിലായിരുന്നു. മൂര്‍ഖനെ കണ്ടെത്താനാവാതെ നിരാശനായ വാവാസുരേഷ് വൈകുന്നേരം അഞ്ചോടെ പൊട്ടാതെ കിട്ടിയ മൂന്ന് മുട്ടകളുമായി മടങ്ങുകയായിരുന്നു.
മുട്ടകള്‍ വനപാലകരെ ഏല്‍പ്പിക്കുമെന്നും വെള്ള മൂര്‍ഖന്‍ നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂവെന്നും സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: