കൊച്ചി: അനധികൃതമായി പതിനൊന്നു കോടിയിലേറെ രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോള്‍ യുവജന കാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ. സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പതിനൊന്നു കോടി രൂപയുടെ അനധികൃത സ്വത്താണ് സൂരജ് ആര്ജിച്ചിരിക്കുന്നതെന്നും ഇത് വരുമാനത്തിന്റെ 314 ശതമാനം വര്‍ധനയാണെന്നും എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 2004 മുതല്‍ 2014 വരെ ആര്‍ജ്ജിച്ച സ്വത്താണ് വിജിലന്‍സ് അന്വേഷിച്ചത്.
പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചത്. പത്തു വര്‍ഷത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇതിനു പുറമേ കര്‍ണ്ണാടകത്തില്‍ ആഡംബര ഫ്ളാറ്റുകളും വസ്തുവകകളും വാങ്ങിക്കൂട്ടിയതായും ആറ് ആഡംബരക്കാറുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ വിജിലന്‍സ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഫ്ളാറ്റുകളും സ്ഥലങ്ങളും വാഹനങ്ങളും സൂരജ് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ആര്‍ജിച്ചിരിക്കുന്നത് സൂരജാണെന്നും വിജിലന്‍സ് കണ്ടെത്തി. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമി പേരുകളിലുമായി മൂന്നൂറ് ഇരട്ടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
2014 നവംബര്‍ 20ന് സൂരജിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. 2004-2014 കാലത്ത് വ്യവസായ വകുപ്പ് ഡയറക്ടര്‍ പദം മുതല്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനം വരെ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുളള അനുമതി കേന്ദ്രം നല്‍കിയത്. ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരുന്ന സമയത്തായിരുന്നു സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും.
വിവാദ ഉദ്യോഗസ്ഥനായ സൂരജിന് മുസ്ലീം ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. മാറാട് കേസില്‍ സൂരജിന്റെ പങ്ക് സംശയാസ്പദമാണെന്ന് സംഭവം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 140 പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ജോസഫാണ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: