ന്യൂദല്‍ഹി: വ്യാജ പാസ്പോര്‍ട്ടുകള്‍ക്ക് പോലീസ് ക്ലിയറന്‍സ് നല്കിയ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന് എന്‍ഐഎ നിരീക്ഷണത്തില്‍. ഐഎസ് ഭീകരനായ കണ്ണൂര്‍ സ്വദേശി ഷാജഹാന് വെള്ളൂര്കണ്ടി കഴിഞ്ഞവര്‍ഷം തുര്‍ക്കി വഴി വ്യാജപാസ്പോര്‍ട്ടില്‍ സിറിയയിലേയ്ക്ക് പോയിരുന്നു. ശരിയായ രീതിയില്‍ പേരും മേല്‍വിലാസവും പരിശോധിക്കാതെ മുഹമ്മദ് ഇസ്മയില്‍ മൊയ്ദീന് എന്ന പേരിലാണ് ചെന്നൈ റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും കഴിഞ്ഞവര്‍ഷം മാര്‍ച്ച് 22ന് പാസ്പോര്‍ട്ട് ലഭിച്ചത്.
മുഹമ്മദ് ഇസ്മയില്‍ മൊയ്ദീന് എന്നയാള്‍ വെള്ളൂര്കണ്ടിയിലില്ല. ഷാജഹാന് വെള്ളൂര്കണ്ടി (32) പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ്. നേരത്തെ ഇയാള്‍ രണ്ടുതവണ തുര്‍ക്കി വഴി സിറിയയിലെത്തുവാന് ശ്രമിച്ചിരുന്നു. വ്യാജപാസപോര്ട്ട് ലഭിക്കുവാന്‍ സഹായിച്ച ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്താംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഏജന്റ് വഴിയാണ് സിറിയന്‍ അതിര്‍ത്തിയില്‍ ഇയാള്‍ എത്തിയത്. എന്‍ഐഎയുടെ കുറ്റപ്പത്രത്തില്‍ ഈ ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടരുവാനാണ് എന്‍ഐഎയുടെ നീക്കം.
ഷാജഹാന് സിറിയയിലേയ്ക്ക് പോകുന്നതിന് മുമ്പ് അമ്മയുടെ പേരിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ 4,05,000 രൂപയ്ക്കും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ 98,092 രൂപയ്ക്കും വിറ്റു. ബാങ്കില്‍ നിന്നും 1.5 ലക്ഷം രൂപ പിന്‍വലിച്ചു. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: