ആലപ്പുഴ: ധനമന്ത്രിയുടെ മണ്ഡലത്തില്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സല്‍ ഗ്ലാസസ് അടച്ചുപൂട്ടിയിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നു. തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ യാതൊരു നീക്കവും നടത്താത്തതില്‍ പ്രതിഷേധിച്ചു കമ്പനിയിലെ തൊഴിലാളികള്‍ കൂട്ടായ്മ രൂപീകരിച്ചു പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
2013 ഡിസംബര്‍ 22ന് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാമെന്ന് പറഞ്ഞ് ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു. പാതിരപ്പളളിയിലെ ഉദയാ സ്റ്റുഡിയോയോടു ചേര്‍ന്ന സ്ഥലത്ത് 1973-74ലാണ് 1.10 കോടി രൂപ ചെലവിട്ടു ഗ്ലാസ് ഫാക്ടറി ആരംഭിച്ചത്. 50 ടണ്‍ ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം തുടങ്ങി. 300 തൊഴിലാളികള്‍ക്കു നേരിട്ടു തൊഴില്‍ ലഭിച്ചു.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഫാക്ടറി എണ്‍പതുകളുടെ ആരംഭത്തില്‍ കെഎസ്ഐഡിസി ഏറ്റെടുത്തു. കമ്പനി ലാഭത്തിലാക്കിയശേഷം 1987ല്‍ സോമാനിയ ഗ്രൂപ്പിനു കൈമാറി. ഇവര്‍ ഏറ്റെടുത്തതോടെ ശനിദശ ആരംഭിക്കുകയായിരുന്നു. 29 വര്‍ഷത്തിനിടെ മൂന്നുതവണ സ്ഥാപനം അടച്ചുപൂട്ടി. ഓരോതവണയും സര്‍ക്കാരിന്റേയോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സാമ്ബത്തിക സഹായത്തോടെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെങ്കിലും ദീര്‍ഘായുസുണ്ടായിരുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ അടഞ്ഞുകിടന്ന സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാനായി മന്ത്രി തോമസ് ഐസകക്ക് മുന്‍കൈയെടുത്തു കെഎസ്.ഐഡിസി, കെഎഫ്സി. എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 14.5 കോടി വായ്പനല്‍കി. ഇതുപയോഗിച്ചു യന്ത്രങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളും മറ്റും നടത്തി സ്ഥാപനം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അധികം വൈകാതെ ഉല്‍പ്പാദനം നിര്‍ത്തി. വൈകാതെ ഫാക്ടറി പൂട്ടി മാനേജുമെന്റ് പിന്മാറി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാതെ വന്നതോടെ തൊഴിലാളികളും കുടുംബങ്ങളും ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ്. ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാനോ തൊഴിലാളികള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനോ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇതോടെ 20 ഏക്കര്‍ വരുന്ന ഫാക്ടറിയുടെ വസ്തുവും അതില്‍ നില്ക്കുന്ന കെട്ടിടവും കാടുകയറി നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: