മന്ത്രി ടി. പി. രാമകൃഷ്ണനും സംഘവും കോഴിക്കോട്-തരിയോട് റോഡിന്റെ സാധ്യതാ പരിശോധന നടത്തുന്നതായി വാര്‍ത്ത കണ്ടു (വയനാട്ടിലെ താമരശ്ശേരിചുരത്തിനുപകരം). ഇക്കാര്യമാണ് 25 വര്‍ഷം മുന്‍പേ ഞാന്‍ എഴുതിയത്.
ആറന്മുള വിമാനത്താവളത്തിന് പകരം എന്തുവേണമെന്ന് ഞാനെഴുതിയിരുന്നതും ഇപ്പോള്‍ ചിലര്‍ പഠിക്കുന്നു. നമ്മള് മുന്‍പേ പറയുന്നതും ചൂണ്ടിക്കാണിക്കുന്നതും പിന്നീട് പലരുടെയും പേരില്‍ കണ്ടുപിടുത്തമാകുന്നു!
കുറിഞ്ഞിമല പ്രശ്നവും ഇതുപോലെയാണ്. മൂന്നാര്‍ ഹൈഡാം ഉണ്ടായാല്‍ ഒരിടവും ആര്‍ക്കും കയ്യേറാന്‍ പറ്റുകയില്ല. കണ്ണന് ദേവന് സ്പോര്‍ട്സ് ഗ്രൗണ്ട് മുടങ്ങും. 47000 ഏക്കര്‍ ജലാശയം. കശ്മീരിലെ ദാല്‍ തടാകത്തേക്കാള്‍ മനോഹരം. 3000 നൗകകള്‍ ഒഴുകിനടക്കും. ദേവികുളം ടൗണ്‍ഷിപ്പ് പറിച്ചുനടണം.
900 മെഗാ വാട്ട് വൈദ്യുതിയിലൂടെ രണ്ടര ലക്ഷം ഏക്കറിന് ജലസേചനം. മുല്ലപ്പെരിയാറിന് പകരം ഇവിടെനിന്ന് തമിഴ്നാടിന് വെള്ളം. ഇപ്പോള്‍ മറയൂരിലെ കടലാര്‍ തമിഴ്നാട് കടത്തിക്കൊണ്ടുപോകുന്നു. അതിനാല്‍ വെള്ളമില്ലാതെ കരിമ്പുകൃഷി നശിക്കുന്നു.
കൂട്ടത്തില്‍ 1924-ലെ (കൊല്ലവര്‍ഷം 99-ലെ) വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ആലുവാ-മൂന്നാര്‍ റോഡ് വീണ്ടും ശരിയാക്കണം. ന്യായമായ റോഡാണ്. പാലം വേണ്ട. 60 അടി വീതിയില്‍ പണിതാല്‍ മൂന്നാറില്‍ വീഴുന്ന പണം! അതാണ് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞതും, നമ്മള് എപ്പോഴും കുറച്ചു പിന്നിലാണെന്ന്.
കരിങ്കുന്നം രാമചന്ദ്രന് നായര്‍,
തൊടുപുഴ
ഈ അറിവുകള്‍ അന്യമാവരുത്
ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങളില് മികവാര്‍ന്ന ഒന്നാണ് ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്ന ലക്ഷ്മിക്കുട്ടിക്ക് നല്കിയ പദ്മശ്രീ. നാട്ടുവൈദ്യം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നല്കുന്ന ആദരം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമാണ്. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ആദിവാസി സ്ത്രീക്കാണ് ഈ ആദരമെന്നത് ഏവരെയും സന്തോഷിപ്പിക്കും.
കരിന്തേള്, കടുവാച്ച ിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ടെന്നതും അത്ഭുതപ്പെടുത്തുന്നതാണ്.
പേപ്പട്ടി വിഷബാധ ഏറ്റാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നിരിക്കെ, ലക്ഷ്മിക്കുട്ടിയുടെ കൈവശം അതിനുള്ള കാട്ടുമരുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി വികസിപ്പിക്കണ്ടത് സംസ്ഥാന -കേന്ദ്രസര്‍ക്കാരുകളുടെ കടമയാണ്. ലക്ഷ്മിക്കുട്ടിയുടെ അറിവും മരുന്നുപയോഗരീതികളും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പഠനവിധേയമാക്കണം.
കെ.എ. സോളമന്,
എസ്എല്‍ പുരം, ആലപ്പുഴ
വിധികര്‍ത്താക്കള്‍ ഒളിച്ചോടുകയോ?
നീതിന്യായ കോടതികളില്‍ നീതിയും നിയമവും തെളിവുകളും മാത്രം ലക്ഷ്യം വച്ച് വാദം നടത്താനും വിധി പ്രസ്താവിക്കാനും നിയുക്തരായ അഭിഭാഷകരും ജഡ്ജിമാരും കോടതി നടപടികളില്‍നിന്ന് ഒളിച്ചോടുന്നത് ഒരുതരം ഫാഷനാക്കി മാറ്റിയോ എന്ന് സംശയം.
ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഈ പ്രവണത പടര്‍ന്നുകയറി എന്നത് നീതിപീഠങ്ങളെപ്പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു.
നീതിയുടേയും നിയമത്തിന്റേയും മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്നവയാണ് വിധിന്യായങ്ങള്‍! അവിടെ വ്യക്തിബന്ധങ്ങള്‍ക്കൊ, കുടുംബബന്ധങ്ങള്‍ക്കോ സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങള്‍ക്കോ അശ്ശേഷം സ്ഥാനമില്ല.
ആ നിലക്ക്, കോടതികളില്‍ കേസുകള്‍ അവതരിപ്പിക്കുന്നതില്‍ അഭിഭാഷകരോ, കേസുകള്‍ കേട്ട് വിധി പ്രസ്താവിക്കുന്നതില്‍ ജഡ്ജിമാരോ മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല.
കോടതികള്‍, പ്രത്യേകിച്ച് ഹൈക്കോടതികളിലും സുപ്രീംകോടതിയിലും മറ്റും അഭിഭാഷകര്‍, ജഡ്ജി സ്വന്തം നാട്ടുകാരനാണെന്നും മറ്റും ബാലിശവാദങ്ങള്‍ നിരത്തി കേസ് അവതരിപ്പിക്കുന്നതില്‍ വിമുഖത കാട്ടുന്നതും, സമാനകാരണങ്ങള്‍ നിരത്തി കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിമാര്‍ ഒളിച്ചോട്ടം നടത്തുന്നതും ശിരയാണോ എന്ന് വിവരമുള്ളവര്‍ പറയട്ടെ.
സി.പി. ഭാസ്കരന്,
നിര്‍മലഗിരി, കണ്ണൂര്‍
ആധ്യാത്മിക വായനശാലകള്‍ കാലത്തിന്റെ ആവശ്യം
പുനഃസംഘടിപ്പിക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തരമായും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഇവിടെ കുറിക്കുന്നത്. ഹൈന്ദവരായ മാതാപിതാക്കള്‍ക്കു ജനിക്കുന്നതുകൊണ്ടുമാത്രം ഹിന്ദുക്കളായവരാണ് അധികം പേരും. സനാതന ധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കാനുള്ള അവസരം കുട്ടികള്‍ക്കില്ല എന്നത് വസ്തുതയാണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി വല്ലപ്പോഴും അമ്പലത്തില്‍ പോകുന്നതാണ് ആകെയുള്ള ഹിന്ദുത്വം.
ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ശാന്തിപ്പണി ചെയ്യുന്ന ആളാകട്ടെ ഒരു ബ്രാഹ്മണന്റെ മകനായി ജനിച്ചുപോയി എന്ന യോഗ്യത മാത്രമുള്ള വ്യക്തിയുമാകും. അധികയോഗ്യത എന്ന നിലയില്‍ ഭംഗിയായി പായസം തയ്യാറാക്കുവാനുള്ള കഴിവുമുണ്ടാകാം. അതല്ലാതെ വേദോപനിഷത്തുകളിലോ വിവേകാനന്ദ സൂക്തങ്ങളിലോ ഒന്നും യാതൊരു പിടിപാടും ശാന്തിക്കാരന് ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ ചുറ്റുപാടിലാണ് ക്ഷേത്രത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക വായനശാലകൂടി ഉണ്ടാവേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് യഥാര്‍ത്ഥമായ മതപഠനവും ജീവിതവീക്ഷണവും ഇല്ലാത്തതുകൊണ്ടാണ് കുറുക്കുവഴികളില്‍ക്കൂടി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഋണമോചന യന്ത്രം ധരിച്ചാല്‍ കടം വീടുമെന്നും മറ്റുമുള്ള പരസ്യങ്ങളില്‍ കുടുങ്ങുന്നത് കൂടുതലും ഹിന്ദുക്കളാണ്. ഇത്തരം തട്ടിപ്പുകള്‍ നടത്തി പാവങ്ങളെ പറ്റിക്കുന്നവര്‍ക്ക് അമ്പലങ്ങളില്‍ വായനശാലകള്‍ സ്ഥാപിക്കുന്നത് ഇഷ്ടപ്പെട്ടെന്ന് വരില്ല.
ഏതായാലും ക്ഷേത്രസ്വത്ത് സ്വര്‍ണ്ണക്കൊടിമരം സ്ഥാപിച്ചും രമ്യഹര്മ്മ്യങ്ങള് നിര്‍മിച്ചും മറ്റും ധൂര്‍ത്തടിക്കുന്നതിനു പകരം മതപാഠശാലകളും ആദ്ധ്യാത്മിക വായനശാലകളും സ്ഥാപിക്കുന്നതിനാണ് വിനിയോഗിക്കേണ്ടത്. ഹൈന്ദവ ഏകീകരണത്തിനും സനാതന ധര്‍മ്മ പരിപോഷണത്തിനും വേണ്ടി നിലകൊള്ളുന്ന വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: