കൊച്ചി: ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ ഹെരേരോ എന്ന പുള്‍ഗയും 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ബ്രസീലിനായി കളിച്ച സ്ട്രൈക്കര്‍ നില്‍മറും കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നു.
ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ഇന്ന് ക്ലബുമായി ഇവര്‍ കരാര്‍ ഒപ്പുവെക്കാനാണ് സാധ്യത. സെമി ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് കരുക്കള്‍ നീക്കുന്നത്.
മധ്യനിരയില്‍ പ്ലേ മേക്കറുടെ അഭാവം നികത്തുന്നതിന് വേണ്ടിയാണ് 2014, 15 സീസണുകളില്‍ ടീമിന്റെ ഭാഗമായ പുള്‍ഗയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തിയാണ് താരങ്ങളെ ടീമിലെത്തിക്കുന്നത്. പരിക്കിന്റെ പിടിയിലായ ദിമിത്രി ബെര്‍ബറ്റോവ്, മിഡ്ഫീല്‍ഡര്‍ ഉഗാണ്ടയുടെ കിസിറോണ്‍ കിസിറ്റോ എന്നിവര്‍ക്ക് പകരമായാണ് പുള്‍ഗയും നില്‍മറും ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.
അനുവദനീയമായ ഏട്ട് വിദേശതാരങ്ങള്‍ ടീമിലുണ്ട്. അതിനാല്‍ രണ്ടുപേരെ റിലീസ് ചെയ്തെങ്കില്‍ മാത്രമേ പുതിയ താരങ്ങളെ എടുക്കാനാകൂ. പരിക്കേറ്റ് പുറത്തിരിക്കുന്ന ബെര്‍ബറ്റോവ്, കെസിറോണ്‍ കിസിറ്റോ എന്നിവരെ ഉടന്‍ റിലീസ് ചെയ്തേക്കുമെന്നാണ് അറിവ്. അതേസമയം, ഏഴരക്കോടി നല്കി കൊണ്ടുവന്ന ബെര്‍ബയെ സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല. പകരം പരിക്കേറ്റ പ്രതിരോധനിരതാരം നെമഞ്ജ പെസിച്ചിനെ റിലീസ് ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരായ മത്സരം കാണാനായി പുള്‍ഗ സ്റ്റേഡിയത്തിലെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി എത്രയും വേഗം കളത്തിലിറങ്ങുമെന്ന കുറിപ്പുകള്‍ താരം ഫേസ്ബുക്ക് പേജിലും ചേര്‍ത്തിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ വിശ്വസ്തനായിരുന്നു പൂള്‍ഗ. കളം നിറഞ്ഞ് കളിക്കാനും കളിപ്പിക്കാനുമുള്ള കഴിവും ഡേവിഡ് ജയിംസിനുള്ള താല്പര്യവുമാണ് പുള്‍ഗക്ക് തുണയായത്.
മുന്‍ ബ്രസീല്‍ സ്ട്രൈക്കറായ നില്‍മര്‍ നിലവില്‍ യുഎഇ ക്ലബ് അല്‍ നാസറിനുവേണ്ടിയാണ് കളിക്കുന്നത്. 26 മത്സരങ്ങളില്‍ 11 ഗോളാണ് ക്ലബിനുവേണ്ടി നേടിയത്. ദേശീയ കുപ്പായത്തില്‍ 24 മത്സരങ്ങളില്‍ 9 ഗോളുകളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: