കോഴിക്കോട്: ഒടുവില്‍ ഗോകുലം കേരള എഫ്സിക്ക് ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ആദ്യ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയന്‍ സംഘം ഷില്ലോങ് ലജോങ് എഫ്സിയെ തേല്‍പ്പിച്ചു . ഇതോടെ പോയിന്റ് നിലയില്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഗോകുലം കേരള എഫ്സി എട്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു.
ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നിലായിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഗോകുലം കേരള എഫ്സി ജയം നേടിയത്. ആദ്യപകുതിയുടെ 25-ാം മിനിറ്റില്‍ ഐവറികോസ്റ്റ് സ്ട്രൈക്കര്‍ അബ്ദൊലയെ കോഫി ഷിലോങ് ലജോങിന്റെ ആദ്യ ഗോള്‍ നേടി. 52-ാം മിനിറ്റില്‍ ബഹ്റൈന്‍ മിഡ്ഫില്‍ഡര്‍ മെഹമൂദ് അല്‍ അജ്മിയിലൂടെ ആതിഥേയര്‍ സമനിലപിടിച്ചു. 54-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ടീമിനെ കൊറിയന്‍താരം ജുഹോ വീണ്ടും മുന്നിലെത്തിച്ചു. 74-ാം മിനിറ്റില്‍ കിവി സിമോമിയുടെ ഗോളില്‍ ഗോകുലം ഒപ്പമെത്തി. 90 -ാംമിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി മിഡ് ഫീല്‍ഡര്‍ അര്ജുന് ജയരാജ് വലംകാലന്‍ ഷോട്ടിലൂടെ വിജയഗോള്‍ നേടി. എവേമാച്ചില്‍ ഷിലോങ് ലജോങിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരമായി ഈ വിജയം.
തുടക്കം മുതല്‍ അവസാനംവരെ ആധിപത്യം പുലര്‍ത്താന്‍ കേരള ടീമിനായി. എന്നാല്‍ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് ഷിലോങ് എഫ്സി വലകുലുക്കിയത്. ഫെബ്രുവരി നാലിന് നെരോക്ക എഫ്സിയുമായാണ് ഗോകുലം കേരള എഫ്സിയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: