ന്യൂദല്‍ഹി: ഭാരത മാതാവിന് ജയ് വിളിക്കുന്നത് ഈ രാജ്യത്ത് കുറ്റമാണോ? എങ്കില്‍ എന്നെയും കൊന്നോളൂ. ഞാനും ഭാരത് മാതാവിന് ജയ് വിളിക്കും. വന്ദേമാതരം ഉറക്കെ ചൊല്ലും. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് പറയും. എന്നെയും കൊന്നോളൂ. ഉത്തര്‍ പ്രദേശിലെ കസ്ഗഞ്ചില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചതിന് മുസ്ലിം മതമൗലികവാദികള്‍ കൊലപ്പെടുത്തിയ ചന്ദന്‍ ഗുപ്തയുടെ അമ്മ സംഗീത ഗുപ്തയുടേതാണ് ഈ വാക്കുകള്‍.
എന്റെ മകന് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലായിരുന്നു. അവനെ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ വെടിവെച്ചു. ആ അമ്മ കണ്ണീരോടെ തുടര്‍ന്നു.
റിപ്പബ്ലിക് ദിനത്തില്‍ ബൈക്ക് റാലി തടഞ്ഞാണ് ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയത്. പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കാത്തതിനാണ് മകനെ ഇല്ലാതാക്കിയതെന്ന് അച്ഛന് സുശീല്‍ ഗുപ്തയും പറഞ്ഞു. അവനെ തടഞ്ഞുനിര്‍ത്തി പാക്കിസ്ഥാന് ജയ് വിളിക്കാനും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കാനും ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോഴാണ് കൊലപ്പെടുത്തിയത്. ഭാരത് മാതാവിന് ജയ് വിളിച്ചാണ് അവന് മരിച്ചത്. സുശീല്‍ കൂട്ടിച്ചേര്‍ത്തു. ബിരുദ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ഗുപ്ത സങ്കല്‍പ്പ് എന്ന പേരില്‍ സന്നദ്ധ സംഘടനയ്ക്കും നേതൃത്വം നല്‍കിയിരുന്നു.
പ്രദേശവാസികളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ അനുമതി നല്‍കാനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. റാലി തടയുകയും കല്ലേറുണ്ടാവുകയും ചെയ്തു. ചന്ദന്‍ ഗുപ്തയെ വെടിവെച്ച് കൊലപ്പെടുത്തിയതോടെ പ്രദേശം കലാപത്തിലേക്ക് നീങ്ങി. സംസ്കാരത്തിന് ശേഷം ശനിയാഴ്ച വീണ്ടും സംഘര്‍ഷമുണ്ടായി. നിരവധി കടകളും വാഹനങ്ങളും തകര്‍ത്തു. രണ്ട് സര്‍ക്കാര്‍ ബസ്സുകള്‍ കത്തിച്ചു. അമ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇരു വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: